സംസ്ഥാനത്തെ  ജലവിതരണ ശൃംഖലകൾ സമഗ്രമായി നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശരാശരിപ്രകാരം പ്രതിദിനം ഒരാൾക്ക് 55 ലിറ്റർ ശുദ്ധ ജലമാണ് ഉറപ്പുവരുത്തേണ്ടത്. എന്നാൽ കേരളം 100 ലിറ്റർ ശുദ്ധ ജലം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അതിനായി ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലജീവൻ മിഷൻ നിർവ്വഹണ എജൻസികളുടെ പ്രവർത്തനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങളിലെ 53 ലക്ഷത്തിലധികം ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാനാണ് ജലജീവൻ മിഷനിലൂടെ സർക്കാർ  ലക്ഷ്യമിടുന്നത്. അതിനായി മികച്ച ജലസ്രോതസുകളിൽ നിന്നും ജലം കുറവുള്ള മേഖലകളിൽ എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആകെയുള്ള 2176 ജലസ്രോതസുകളിൽ 2151 ന്റെയും  ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.

തദ്ദേശ ഭരണസ്ഥാപനങ്ങൾ ഈ പദ്ധതിയുടെ നിർവഹണത്തിൽ മുൻകൈയ്യെടുക്കണം. ജല വിതരണത്തിനായി പ്രത്യേക ആക്ഷൻ പ്ളാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷനായി. മന്ത്രി ആന്റണിരാജു, ജലജീവൻ മിഷൻ ഡയറക്റ്റർ വെങ്കിടേശപതി തുടങ്ങിയവർ പങ്കെടുത്തു.