കൊല്ലം : കൊല്ലം ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന് നടക്കും. തേവലക്കര, ചിതറ ഗ്രാമ പഞ്ചായത്തുകളിലെ രണ്ട് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാം വാര്‍ഡിലും ചിതറ ഗ്രാമ പഞ്ചായത്തിലെ സത്യമംഗലം പത്താം വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വരണാധികാരികള്‍ക്കുള്ള യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
ഉപതിരഞ്ഞെടുപ്പ് നോട്ടീസ് നവംബർ 12 ന്പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19 വൈകിട്ട് 3 മണി വരെയാണ്. ബന്ധപ്പെട്ട വരണാധികാരികള്‍ അന്നേ ദിവസം വൈകുന്നേരം നാലുമണിക്കുള്ളില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചവരുടെ എണ്ണവും പേരുവിവരവും അക്ഷരമാലാക്രമത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിക്കണം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 20ന് നടത്തും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 22 ന് വൈകിട്ട് മൂന്ന് മണി.
പത്രിക പിന്‍വലിച്ചാല്‍ ഉടന്‍തന്നെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച്, മത്സരിക്കുന്നവരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് നിയോഗിച്ചിട്ടുള്ള സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസ് സൂപ്രണ്ടിനും നല്‍കും.
ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ശേഖരിച്ച് നിയമന ഉത്തരവ് തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ ബി. ഡി. ഒമാര്‍ക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചിതറ ഗ്രാമപഞ്ചായത്ത് വരണാധികാരി കൂടിയായ ചടയമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എസ് രാജലക്ഷ്മി, തേവലക്കര ഗ്രാമപഞ്ചായത്ത് വരണാധികാരി കൂടിയായ കരുനാഗപ്പള്ളി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ വി. മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.