കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാനരചയിതാവാണ് ബിച്ചു തിരുമല. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു.

സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മന്ത്രി ആന്റണി രാജു അനുശോചിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചിച്ചു. അദ്ദേഹത്തിന്റെ വസതിയിലെത്തി മന്ത്രി ആദരാഞ്ജലികളർപ്പിച്ചു. മലയാള സിനിമാരംഗത്തിന് ഭാവഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ശ്രോതാക്കളുടെ ഓർമ്മയിൽ എന്നും ഒരു മൂളിപ്പാട്ടായി  കടന്നു വരുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ മലയാള സിനിമ എന്നും ആദരവോടെ സ്മരിക്കുമെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.