കാർഷിക സേവന കേന്ദ്രം ഉപദേശക സമിതി യോഗം ചേർന്നു

ഇരിങ്ങാലക്കുടയിൽ കാർഷിക സേവന കേന്ദ്രം ഉപദേശക സമിതി യോഗം ചേർന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്. നഷ്ടപ്പെട്ട് പോയ കാർഷിക സമൃദ്ധി തിരിച്ച് പിടിക്കുന്നതിന് വേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമത്തിൻ്റെ ഭാഗമാണ് സംസ്ഥാന സർക്കാരിൻ്റെ ഇടപെടലുകളെന്ന് മന്ത്രി പറഞ്ഞു.ഉൽപ്പാദനത്തിലും, സംഭരണത്തിലും, വിതരണത്തിലുമെല്ലാം കർഷകരുടെ കൂടെ നിൽക്കാനുള്ള പ്രതിബന്ധതയാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു. ഇതിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും കാർഷിക സഹായകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്നും കൂടുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് ഉപദേശക സമിതി യോഗത്തിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ കാർഷിക സേവന കേന്ദ്രത്തിൻ്റെ 2020 – 21 ലെ വരവ് – ചെലവ് കണക്കുകളും നാളിതുവരെയുള്ള പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വരവ് – ചെലവ് കണക്കുകളുടെ കാര്യത്തിൽ ബ്ലോക്ക് തലത്തിൽ സബ്ബ് കമ്മിറ്റി രൂപീകരിച്ച് പുനഃപരിശോധന നടത്തുന്നതിന് തീരുമാനമായിട്ടുണ്ട്. തുടർന്ന് അഗ്രോ സർവീസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചർച്ചയിൽ കാർഷിക കേന്ദ്ര വൽക്കരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണെന്നും കണ്ടെത്തി.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോഹനൻ വിലയാട്ടിൽ, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത്‌ തലത്തിലെ ജനപ്രതിനിധികൾ, ആത്മ പ്രൊജക്ട് ഡയറക്ടർ ഹൈരുനിസ, കൃഷി അസി.ഡയറക്ടർ ഇൻ ചാർജ് കെ കെ വത്സല, അഗ്രോ സർവീസ് സെൻ്റർ ഫെസിലിറ്റേറ്റർ വി സി സുകുമാരൻ, അഗ്രോ സർവീസ് സെൻ്റർ പ്രസിഡൻ്റ് അനിത ശശിധരൻ, മറ്റ് കൃഷി ഓഫീസർമാർ, പാടശേഖര സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.