അട്ടപ്പാടിയിലെ ശിശു മരണത്തിന്റെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകൾ പട്ടികജാതി-പട്ടികവർഗ്ഗ – ദേവസ്വം -പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷണൻ സന്ദർശിച്ചു. വരഗംപാടി ഊരിലെത്തിയ മന്ത്രി ശിശുമരണം സംഭവിച്ച വീട്ടിലെ മാതാവ് വള്ളിയെ കണ്ട് ആശ്വസിപ്പിച്ചു. ഇവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. വള്ളിയുടെ നേരത്തെ മരിച്ച സഹോദരങ്ങളുടെ മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. തെക്കേ പുത്തൂർ ചാവടി ഊരിലെ മരിച്ച തുളസിയുടെ വീട്ടിലെത്തി ഭർത്താവ് ബാലകൃഷ്ണനെ കണ്ടു മന്ത്രി ആശ്വസിപ്പിച്ചു. സിക്കിൾ സെൽ അനീമിയ ബാധിതയായ തുളസി ഏഴ് മാസം ഗർഭിണി ആയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിൽ എത്തിയ ഇവർക്ക് ഭാഷാ പ്രശ്നം കാരണം ആശുപത്രിയിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഇക്കാര്യം അറിഞ്ഞ മന്ത്രി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആദിവാസി ഭാഷ അറിയുന്ന രണ്ട് ഹെൽത്ത് പ്രമോട്ടർമാരെ നിയമിക്കാനുള്ള പദ്ധതി ആലോചനയിൽ ഉണ്ടെന്നും അറിയിച്ചു. ഇത്തരം പ്രശ്നങ്ങൾ തുടർന്ന് ഒരു ആദിവാസിക്കും ബുദ്ധിമുട്ട് നേരിടേണ്ട അവസ്ഥ ഉണ്ടാവില്ല എന്നും മന്ത്രി ഉറപ്പുനൽകി.