വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. 20 രൂപയുടെ ഉച്ചയൂണാണ് കലക്ടറും സംഘവും കഴിച്ചത്. മേഖലയിലെ ട്രൈബല്‍ കോളനികള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വഴി ജനകീയ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു കലക്ടര്‍. ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി ചിക്കൻ കറിയും ഉണ്ടായിരുന്നു.

വനിതാ ക്യാന്റീനായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ രണ്ടുവര്‍ഷം മുന്‍പാണ് ജനകീയ ഹോട്ടലായി മാറിയതെന്ന് നടത്തിപ്പുകാരായ വനിതകള്‍ പറഞ്ഞു. ലിസി, ഭവാനി, രമണി, അംബിക, സീന എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് ജനകീയ ഹോട്ടലിൻ്റെ പ്രവർത്തന സമയം.ദിവസവും 75 പേരോളം ഹോട്ടലിലെത്തി ഭക്ഷണം കഴിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.

വീടുകളിലേക്ക് പാഴ്‌സലായും ഉച്ചയൂണ്‍ ആളുകള്‍ കൊണ്ടുപോകുന്നുണ്ട്. 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കി നല്‍കുന്ന ജീവനക്കാരെ കലക്ടര്‍ അഭിനന്ദിച്ചു. വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന ഇടങ്ങളാണ് ജനകീയ ഹോട്ടലുകളെന്ന് ഇവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.