പരിഹാരമായത് 11 വർഷം നീണ്ട തർക്കത്തിന്

കിൻഫ്ര നോളഡ്ജ് പാർക്ക് സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് മന്ത്രിതല യോഗത്തിൽ അന്തിമ ധാരണയായി. ഇതനുസരിച്ച് മീഡിയേഷൻ സെറ്റിൽമെന്റിൽ തീരുമാനിച്ചതുപ്രകാരം 5 ശതമാനം കുറവു വരുത്തിയ നഷ്ടപരിഹാരത്തുകയും 2020 ജനുവരി 30 വരെയുള്ള പലിശയും സ്ഥലമുടമകൾക്ക് ലഭിക്കും. 11 വർഷം നീണ്ട നിയമ വ്യവഹാരങ്ങൾക്കും തർക്കങ്ങൾക്കുമാണ്, വ്യവസായ മന്ത്രി പി.രാജീവ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമായത്.

കിൻഫ്ര നോളഡ്ജ് പാർക്ക് സ്ഥാപിക്കുന്നതിന് 2007 ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായത്. ഇതിൽ 77 ഏക്കർ സ്ഥലം 2010 ൽ ഏറ്റെടുത്തെങ്കിലും 96 സ്ഥലമുടകളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് തർക്കമുയരുകയും കേസ് കോടതിയിലെത്തുകയും ചെയ്തു. ഹൈക്കോടതി ഉത്തരവുപ്രകാരം ഇത്രയും പേരുടെ കേസുകൾ മീഡിയേഷനിലൂടെ പരിഹരിക്കാനായി വിട്ടു. കോഴിക്കോട് ജില്ലാ മീഡിയേഷൻ സെന്റർ, 5 ശതമാനം സ്ഥലവിലയും 5 മാസത്തെ പലിശയും കുറവു ചെയ്ത് 96 കേസുകൾ തീർപ്പാക്കി. വിവിധ കോടതികളിൽ നില നിന്ന കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് ഓഗസ്റ്റ് 24 ന് വ്യവസായ, പൊതുമരാമത്ത് മന്ത്രിമാർ പങ്കെടുത്ത് വീണ്ടും ചർച്ച നടത്തിയെങ്കിലും സ്ഥലമുടമകൾ മുൻനിലപാടിൽ നിന്ന് പിന്നോക്കം പോയതിനാൽ ഫലം കണ്ടില്ല. ഇതെത്തുടർന്നാണ് നോളഡ്ജ് പാർക്ക് ലാൻഡ് ലൂസേഴ്സ് ആക്ഷൻ കമ്മിറ്റിയുമായി വീണ്ടും മന്ത്രി തല ചർച്ച നടത്തിയത്. ചർച്ചയിലെ ധാരണ പ്രകാരം 96 ഭൂവുടമകളും പ്രമേയം പാസാക്കി രേഖകൾ കൈമാറുകയും ഡിസംബറിൽ നടക്കുന്ന അദാലത്തിൽ ധാരണയിൽ ഒപ്പുവക്കുകയും ചെയ്യും.

കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, നോളഡ്ജ് പാർക്ക് ലാൻഡ് ലൂസേഴ്സ്‌ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.