കോവിഡ് മാനദണ്ഡങ്ങൾ കൃത്യതയോടെ പാലിച്ച് തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആലുവ ഗസ്റ്റ് ഹൗസിൽ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഹരിത ചട്ട പാലനവും ഉറപ്പാക്കാന്‍ മന്ത്രി നിർദ്ദേശിച്ചു.

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുകൾ പരിശോധിച്ചായിരിക്കും പ്രവേശനം നൽകുക. ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കും. വെർച്വൽ ക്യൂ ഇത്തവണയുമുണ്ടാകും. ഓൺലൈൻ ബുക്ക് ചെയ്ത് സന്ദർശന സമയം തീരുമാനിക്കാം. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണം ഉത്സവനാളുകളിൽ ശക്തമാക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജാഗ്രത പുലർത്തുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

ക്ഷേത്രത്തിലേക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. കുടിവെള്ളവും വൈദ്യുതിയും തടസമില്ലാതെ ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ക്ഷേത്രത്തിനകത്ത് ഭക്ഷണ ശാലകൾ ഇത്തവണ ഒഴിവാക്കും. ജോലിയിലുള്ള പോലീസ് ഉള്‍പ്പെടെയുള്ള ജീവനക്കാർക്ക് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കും. ക്ഷേത്രത്തിനു പുറത്ത് സ്വകാര്യ വ്യക്തികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണ ശാലകൾ നടത്താം. ഭക്ഷണ ശാലകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിലവിവരപട്ടിക സ്ഥാപിക്കും. അമിത വില ഈടാക്കുന്നവർക്കെതിരെ നടപടിയുമുണ്ടാകും.

ഉത്സവനാളുകളിൽ കെ.എസ്.ആർ.ടി.സി. യുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചു. സ്വകാര്യ വ്യക്തികൾ ഉള്‍പ്പെടെ നടത്തുന്ന പാർക്കിംഗ് ഏരിയകൾക്ക് ഏകീകൃത ഫീസായിരിക്കും ഈടാക്കുക. പാർക്കിംഗ് നിരക്ക് രേഖപ്പെടുത്തിയ ബോർഡുകൾ ആർ.ടി.ഒ യുടെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ സ്ഥാപിക്കും. 2021 ഡിസംബർ 19 മുതൽ 30 വരെയാണ് ഉത്സവം നടക്കുക.

യോഗത്തിൽ സബ് കളക്ടർ പി. വിഷ്ണു രാജ്, എ.ഡി.എം എസ് ഷാജഹാൻ, ക്ഷേത്ര ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.