ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ അനുമതിയില്ലാതെ ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്റേഴ്സ് ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഇത് ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 2003 ന്റെയും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി റഗുലേഷന്‍സ് 2010 -ലെ റഗുലേഷന്‍ 32 ന്റെയും ചട്ടലംഘനമാണ്. ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ കൊടുക്കാതെ പ്രവര്‍ത്തിപ്പിക്കുന്ന അനധികൃത ജനറേറ്ററുകള്‍ വൈദ്യുത അപകടം ഉണ്ടാകാന്‍ കാരണമാകും.

അനധികൃതമായി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത് മൂലമുണ്ടാകുന്ന അപകടത്തിന് ജനറേറ്റര്‍ സ്ഥാപിച്ച ഉപഭോക്താവിനാണ് പൂര്‍ണ്ണ ഉത്തരവാദിത്വം. ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചവര്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നല്‍കുന്ന ലൈസന്‍സുളള ഇല്ക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴി 30 ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷിച്ച് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഓഫീസില്‍ നിന്നും അനുമതി വാങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം സ്ഥാപനത്തിലേക്കുളള വൈദ്യുതി ഒരറിയിപ്പ് കൂടാതെ വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി. യ്ക്കു അധികാരമുണ്ടാകുമെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. സുരേന്ദ്ര അറിയിച്ചു. ഫോണ്‍: 04994230382