കേരളത്തിലാദ്യം കോട്ടയത്ത്

കുഞ്ഞുങ്ങൾക്ക് അനസ്തേഷ്യ നൽകി മയക്കി ദന്ത വദന ചികിത്സ നടത്തുന്ന കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ കേന്ദ്രം കോട്ടയം ഗവൺമെൻ്റ് ദന്തൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു.

കുട്ടികൾക്കായി സർക്കാർ നടപ്പാക്കുന്ന വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ച് രക്ഷിതാക്കൾക്ക് സമഗ്രമായ അറിവുണ്ടായിരിക്കണമെന്നും അവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതിനായുള്ള ബോധവത്ക്കരണം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അപകടങ്ങൾ മൂലം സംഭവിക്കുന്ന ദന്തക്ഷതങ്ങൾക്കുള്ള പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് വിദ്യാർത്ഥികളേയും അധ്യാപകരേയും ബോധവത്കരിക്കുന്നതിനായി നടപ്പാക്കുന്ന പുനർജനി പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പദ്ധതിക്കായി തയ്യാറാക്കിയ ഹാൻഡ് ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്തു.
തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി ജയകുമാർ , കോട്ടയം ഗവൺമെന്റ് ദന്തൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജോർജ് വർഗീസ്, ഗവൺമെന്റ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ. ഉഷ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ഷീല വർഗീസ്, ദന്തൽ കോളേജ് പ്രിൻസിപ്പൽ വി. ടി.ബീന, ശിശു ദന്തചികിത്സാ വിഭാഗം മേധാവി ഡോ.ടി.വി അനുപം കുമാർ, പി.ടി എ വൈസ് പ്രസിഡന്റ് ഇ എൻ സതീഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.