ആയുഷ് വകുപ്പിനു  കീഴിലെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ഗൃഹചൈതന്യം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 42 പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി വീട്ടില്‍ ഒരു ആര്യവേപ്പും കറിവേപ്പും നടും. 2018 നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തോടനുബന്ധിച്ച് ആര്യവേപ്പിന്‍റെയും കറിവേപ്പിന്‍റെയും തൈകള്‍ ഗ്രാമപഞ്ചായത്തുകള്‍ വഴി വീടുകളിലെത്തിക്കും.
‘ഗൃഹചൈതന്യം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആസൂത്രണഭവന്‍ ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യങ്ങളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി ജില്ലയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മേരിതോമസ് പറഞ്ഞു. ഔഷധസസ്യങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും ശ്രമമുണ്ടാകും. ഔഷധസസ്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനും കുന്നിന്‍ ചെരിവുകളിലെ ഔഷധസസ്യങ്ങളെ സംരക്ഷിക്കാനും പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതായും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. യോഗത്തില്‍ സംസ്ഥാന ഔഷധസസ്യബോര്‍ഡ് മെമ്പറും ഔഷധി മാനേജിങ് ഡയറക്ടറുമായ കെ.വി. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ്, തൊഴിലുറപ്പ് പദ്ധതി ജോയിന്‍റ് പ്രോഗ്രാം ഓഫീസര്‍ പി.സി. ബാലഗോപാല്‍, സംസ്ഥാന ഔഷധസസ്യബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥډാര്‍, തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പദ്ധതിയുടെ വിശദീകരണ ശില്പശാലയും സംഘടിപ്പിച്ചു.