– വെച്ചൂരിൽ നശീകരണ നടപടികൾ ഇന്നും (ഡിസംബർ 16) തുടരും
– കല്ലറയിൽ പൂർത്തീകരിച്ചു, അയ്മനത്ത് രാത്രിവൈകിയും തുടരുന്നു

കോട്ടയം: വെച്ചൂർ, കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ നശിപ്പിച്ചു സംസ്‌കരിച്ചു തുടങ്ങി. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് നശിപ്പിക്കുന്നത്. ബുധനാഴ്ച(ഡിസംബർ 15) മൂന്നിടങ്ങളിലുമായി 11268 താറാവുകളെ കൊന്നു സംസ്‌ക്കരിച്ചു. കല്ലറയിൽ വെന്തകരി കിഴക്കേച്ചിറയിൽ 38 ദിവസം പ്രായമായ 1681 താറാവുകളെയാണ് നശിപ്പിച്ചത്. കല്ലറ മുണ്ടാർ പുത്തൻതറ രമണൻ എന്ന കർഷകന്റേതാണ് താറാവ്. ഇവിടെ നശീകരണ നടപടികൾ പൂർത്തിയായി.

വെച്ചൂരിൽ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് മൂന്നരമാസം പ്രായമായ 3900 താറാവുകളെയാണ് നശിപ്പിച്ചത്. കുടവെച്ചൂർ തോട്ടുവേലിക്കര ഹംസ എന്ന കർഷകന്റേതാണിത്. ഇവിടെ ഇന്നും( ഡിസംബർ 16) പക്ഷികളെ നശിപ്പിക്കും.
അയ്മനത്ത് വാർഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശത്തെ 5623 താറാവുകളെയും 42 ദിവസം പ്രായമായ 64 താറാവുകളെയുമാണ് കൊന്നു സംസ്‌ക്കരിച്ചത്. പുലിക്കുട്ടിശേരി ചെങ്ങലവൻപറമ്പിൽ വിദ്യാനാഥൻ, വാലയിൽ ആർ. രഘു, പുഷ്പതടം സജിമോൻ, കരീമഠത്തിൽ സുദർശൻ, ചിറയിൽ അനീഷ് എന്നിവരുടെ താറാവുകളെയാണ് കൊന്ന് സംസ്‌ക്കരിച്ചത്.

അയ്മനത്തും വെച്ചൂരിലും രാത്രി വൈകിയും ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ നശീകരണജോലികൾ തുടരുകയാണ്. മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകർമസേന സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു നടപടി. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരു സംഘം. കല്ലറ- രണ്ട്, വെച്ചൂർ- അഞ്ച്, അയ്മനം-മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തി. രാത്രിയിലെ നശീകരണ പ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സ് അസ്‌കാ ലൈറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രദേശത്ത് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ താറാവ് കർഷകർക്കും നശീകരണ ജോലിയിലുള്ളവർക്കും പ്രതിരോധ മരുന്നുകൾ നൽകി.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, വൈക്കം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ഗാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കൽ(കല്ലറ), കെ. ആർ ഷൈലകുമാർ(വെച്ചൂർ), സബിത പ്രേംജി (അയ്മനം), വൈസ് പ്രസിഡന്റ് മനോജ് കരീമഠം എന്നിവരുടെ നേതൃത്വത്തിലായിരുന്നു നശീകരണം.