മൂന്നാർ ഗസ്റ്റ് ഹൗസ് പുതിയ മന്ദിരത്തിന്റെ നിർമ്മാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർമ്മാണ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. നവംബർ 15നകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്ന് മൂന്നാർ ഗസറ്റ്ഹൗസിൽ ചേർന്ന അവലോകന യോഗത്തിനിടെ നിർമ്മാണ ഏജൻസിയായ ഹാബിറ്റാറ്റ് ഉറപ്പ് നൽകി.
സൂപ്പർ സ്ട്രക്ചർ പൂർത്തിയായ കെട്ടിടത്തിൽ നിലവിൽ ഒൻപത് മുറികൾക്കാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇത് 27 മുറികളായി വർദ്ധിപ്പിക്കുന്ന വിധത്തിൽ മുകൾ നിലകളിൽ നിർമ്മാണം ക്രമീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പഴയ ഗസ്റ്റ്ഹൗസ് മന്ദിരം നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന 21 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കും. അവലോകന യോഗത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ ജില്ലാകലക്ടർ കെ. ജീവൻബാബു, ടൂറിസം അസി. ഡയറക്ടർ മൃൺമയി ജോഷി, ജോയിന്റ് ഡയറക്ടർ കെ.പി.നന്ദകുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, ഡി.റ്റി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
