രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയായി

പെരിയ തേജസ്വിനി ഹില്‍സില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയായി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ഒഫീഷിയേറ്റിങ് വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.സി. ബൈജു സ്വാഗതം പറഞ്ഞു.

രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍,, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍്‌സ് കമ്മറ്റി അംഗങ്ങള്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഹെലിപാഡില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ കെ സി ബൈജു പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ എന്നിവര്‍ രാഷ്ട്രപതിയെ വരവേറ്റു.

ബാന്റ് വാദ്യഅകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെ ബിരുദദാന സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചു. രാഷ്ട്രപതി, ഗവര്‍ണര്‍ തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാനമിനേഷന്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

സ്‌കൂളുകളും കോളേജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ ഏവര്‍ക്കും പ്രചോദനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പെരിയ തേജസ്വിനി ഹില്‍സില്‍ കേരള കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തില്‍ ബിരുദദാനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തിന്റെ പ്രശംസിച്ച രാഷ്ട്രപതി ശ്രീനാരായണഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിത എന്നിവയും പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങില്‍ ബിരുദം നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും അഭിനന്ദിക്കുന്നു. സര്‍വ്വകലാശാലയിലെ എല്ലാ ജീവനക്കാരും അധ്യാപകരും അഭിനന്ദനം അര്‍ഹിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ നിമിഷം. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും വിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയാണ്. രാജ്യം മുഴുവന്‍ നിങ്ങളുടെ കുടുംബമാണ്, ഇന്നത്തെ നിങ്ങളുടെ നേട്ടം രാഷ്ട്രനിര്‍മ്മാണ ദൗത്യത്തിന് സംഭാവന നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഭാവിയില്‍ നേട്ടങ്ങളുണ്ടാകട്ടെയെന്ന് രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയില്‍, കേരളം മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ ശാക്തീകരണത്തിലും ഏറെ മുന്നിലാണ്. പഠനമേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ്വര്‍ക്കില്‍ കേരളത്തില്‍ നിന്ന് തൃശ്ശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളീയരെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പി എന്‍ പണിക്കര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍ പി.എന്‍ പണിക്കറുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യാന്‍ പോവുകയാണ്.

നളന്ദയും തക്ഷശിലയും ഉള്‍പ്പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും ഭാസ്‌കരാചാര്യനും പാണിനിയും എന്നും ഊര്‍ജ്ജമാണ്. ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിജ്ഞാന നൂറ്റാണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. അറിവ് ആഗോള സമൂഹത്തില്‍ ഒരു രാജ്യത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കും. രാജ്യതാത്പര്യവും നന്മയും മുന്നില്‍ കണ്ട് കൊണ്ട് വേണം വിദ്യാര്‍ഥികള്‍ മുന്നോട്ട് പോകേണ്ടത്. സാമൂഹ്യ പരിവര്‍ത്തനും ശക്തികരണവും നടക്കുന്ന ഇടങ്ങളാകണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ .

ബിരുദദാരികളില്‍ കൂടുതലും പെണ്‍കുട്ടികളായതില്‍ സന്തോഷിക്കുന്നു. ബിരുദം നേടിയവരില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് പെണ്‍കുട്ടികള്‍. 64 ശതമാനവും പെണ്‍കുട്ടികളാണ യൂണിവേഴ്‌സിറ്റിയിലുള്ളത്.

അസാധാരണമായ കോവിഡ് 19 സാഹചര്യത്തിലാണ് രാജ്യം കടന്നു പോകുന്നത്. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. നമ്മുടെ ശാസ്ത്രജ്ഞര്‍ ഈ സാഹചര്യത്തില്‍ കൂടൂതല്‍ കണ്ടെത്തലുകള്‍ നടത്താനുള്ള ശ്രമത്തിലാണ്. നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരെയും അഭിനന്ദിക്കാതെ വയ്യ. ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷനാണ് രാജ്യത്ത് നടന്നത്.

കോവിഡ് കഴിഞ്ഞ വര്‍ഷം ആദ്യം വിദ്യാഭ്യാസത്തെ ബാധിച്ചു, പക്ഷേ സാങ്കേതിക പരിഹാരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധിച്ചു. ഇപ്പോള്‍ നിങ്ങളുടെ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.

സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം കേരളം സന്ദര്‍ശിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇവിടുത്തെ ആളുകളുടെ ഊഷ്മളതയും. പച്ചപ്പ് നിറഞ്ഞ വയലുകളും ബീച്ചുകളും കായലുകളും, കുന്നുകളും കാടുകളും, സമുദ്രവും മറ്റും ഏറെ ആകര്‍ഷണീയമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ’ കിരീടമാണ് കാസര്‍കോട് സംസ്ഥാനത്തിന്റെ വടക്ക് ഭാഗം. കാമ്പസും മനോഹരമായ ഒരു സൈറ്റാണ്. ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ് കാസര്‍കോട് . ഭാഷാ ഐക്യം’ കാസര്‍കോടിന്റെ പ്രത്യേകതയാണ്. മുന്‍ തലമുറകള്‍ സംരക്ഷിച്ചുപോന്ന അമൂല്യമായ പൈതൃകമാണിത്. ഏഴ് ഭാഷകളും യോജിച്ച് ജീവിക്കുന്നതുപോലെ പരിസ്ഥിതിയും കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.

2018-2020 ബാച്ചിന്റെ ബിരുദദാന സമ്മേളനമാണ് നടന്നത്. 742 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. 29 പേര്‍ക്ക് ബിരുദവും 652 പേര്‍ക്ക് ബിരുദാനന്തരബിരുദവും 52 പേര്‍ക്ക് പി.എച്ച്.ഡിയും ഒന്‍പത് പേര്‍ക്ക് പിജി ഡിപ്ലോമയും നല്കി ആദരിച്ചു.

വിവിധ പഠന വകുപ്പുകളും വിദ്യാര്‍ത്ഥികളുടെ എണ്ണവും: ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി 25, കെമിസ്ട്രി 29, കമ്പ്യൂട്ടര്‍ സയന്‍സ് 22, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 37, എക്കണോമിക്‌സ് 35, എജ്യൂക്കേഷന്‍ 40, എന്വിയോണ്മെന്റല്‍ സയന്‍സ് 28, ജിനോമിക് സയന്‍സ് 27, ജിയോളജി 29, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 27, ഇന്റര്‍നാഷണല്‍ റിലേഷന്‌സ് ആന്റ് പൊളിറ്റിക്‌സ് 29, ഇന്റര്‍നാഷണല് റിലേഷന്‍ സ് (യുജി) 29, ലോ 23, ലിംഗ്വിസ്റ്റിക്‌സ് 29, മലയാളം 30, മാത്തമാറ്റിക്‌സ് 35, ഫിസിക്‌സ് 23, പ്ലാന്റ് സയന്‌സ് 29, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് 36, പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്യൂണിറ്റി മെഡിസിന് 23, സോഷ്യല്‍ വര്‍ക്ക് 35, യോഗ സ്റ്റഡീസ് 31, സുവോളജി 30, പിജി ഡിപ്ലോമ ഇന്‍ യോഗ 9, ഗവേഷണം 52.