കേരളത്തിലെ പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം നല്‍കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സര്‍വര്‍ സേവനം വിപുലപ്പെടുത്താന്‍ ക്ലൗഡ് സര്‍വീസിലേക്ക് പോകുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നിലവില്‍ പലഭാഗത്ത് നിന്നും സോഫ്‌റ്റ്വെയറിന്റെ വേഗതയെ കുറിച്ച് പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ക്ലൗഡ് സര്‍വീസിനായി തദ്ദേശ സ്വയംഭരണ വകുപ്പ് സി ഡിറ്റിന്റെ സേവനം തേടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഐ.എല്‍.ജി.എം.എസ് സൗകര്യം ഏര്‍പ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയ ഐ ടി മിഷന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ലൗഡ് സര്‍വീസിലേക്ക് മാറുന്നതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐ.എല്‍.ജി.എം.എസ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇപ്പോള്‍ ലഭിക്കുന്ന സേവനങ്ങള്‍ വേഗത്തിലും സുരക്ഷിതത്വത്തോടുകൂടിയും വിപുലപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഐ.എല്‍.ജി.എം.എസ് കൂടാതെ മൊബൈല്‍ ആപ്പുകള്‍ വഴി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും രണ്ടാംഘട്ട ഓണ്‍ലൈന്‍സേവന വികസനത്തിന്റെ ഭാഗമായി ഇത്തരം സേവനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.