സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

ഭൂരഹിതരുടെ ഭവന സ്വപ്നങ്ങളോട് ഒരു ചുവടുകൂടി മുന്നോട്ടടുത്ത് ലൈഫ് മിഷന്‍ മൂന്നാം ഘട്ടം. ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പേരില്‍ ആരംഭിക്കുന്ന ക്യാമ്പയിനിലൂടെ അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഭൂരഹിത ഭവന രഹിതരായ 2.5 ലക്ഷം പേര്‍ക്കു വീടിനായി ഭൂമിയോ ഭൂമിയുടെ വിലയോ നല്‍കാനാണു ലക്ഷ്യമിടുന്നത്. ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുവാനാണ് ഈ ക്യാമ്പയിനിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനവും ധാരണാപത്രം കൈമാറലും നാളെ (ഡിസംബര്‍ 30 വ്യാഴം) വൈകീട്ട് അഞ്ചിന് എറണാകുളം ടൗണ്‍ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം വിനായകന്‍ മുഖ്യതിഥിയാകും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആദ്യ സംഭാവനയുടെ ധാരാണാപത്രം കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി.ബി സമീര്‍ എന്നിവരില്‍ നിന്നു മന്ത്രി സ്വീകരിക്കും. 1000 ഗുണഭോക്താക്കള്‍ക്കു പരമാവധി 2.5 ലക്ഷം രൂപ വീതം ആകെ 25 കോടി രൂപ നല്‍കാന്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാസിയായ പൂങ്കുഴി ഹൗസില്‍ പി.ബി സമീര്‍ 50 സെന്റ് സ്ഥലം കൈമാറും. ഈ സംഭാവനകളുമായി ബന്ധപ്പെട്ട ധാരണ പത്രമാണ് മന്ത്രിക്കു കൈമാറുന്നത്.

ലൈഫ് ഭവന സുരക്ഷ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 2021-22 സാമ്പത്തിക വര്‍ഷം മുതലുള്ള മൂന്നു വര്‍ഷം കൊണ്ട് 2.5 ലക്ഷം ഗുണഭോക്താക്കള്‍ക്കു വേണ്ടി ഭൂമി കണ്ടെത്തും.

ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, എം.എല്‍.എ മാരായ ടി.ജെ വിനോദ്, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നവകേരളം കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ പി.ബി നൂഹ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് തുടങ്ങിയവര്‍ പങ്കെടുക്കും.