വൈപ്പിൻ: നായരമ്പലം ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനായി പുരോഗമിക്കുന്നത് മൊത്തം 5.3 കോടി രൂപയുടെ പദ്ധതികളെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. ചില പദ്ധതികൾ അന്തിമ ഘട്ടത്തിലാണ്. തോടുകളുടെ ആഴംകൂട്ടണമെന്ന ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുമായി നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഹാർബർ എഞ്ചിനീയറിംഗ് വിഭവത്തിന്റെ നിർവ്വഹണച്ചുമതലയിൽ വാർഡ് മൂന്നിലെ കളവമ്പാറ ഗംഗാധരൻ റോഡിനു ചെലവ് 19.80 ലക്ഷം രൂപയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഞ്ചു റോഡുകൾക്കും നമ്പർ 98 അങ്കണവാടി കെട്ടിടത്തിനുമായി മൊത്തം 96.75 ലക്ഷം രൂപ പഞ്ചായത്തിൽ ചെലവിടുന്നു.

ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തീര റോഡ് വികസന (യുസിആർ) ത്തിന്റെപരിധിയിൽ 1.68 കോടിരൂപയാണ് മൂന്നു റോഡുകൾക്കായി ചെലവഴിക്കുന്നത്. പതിനാലാം വാർഡിലെ സീഷോർ റോഡിന് 1.02 കോടിയും സഹോദരൻ അയ്യപ്പൻ സാക്ഷരതാ റോഡിനും കാനയ്ക്കുമായി 33. 80ലക്ഷവും വാർഡ് 14 കളവമ്പാറ റോഡിന് 31.40 ലക്ഷവും തുക ചെലവഴിക്കുന്നു.

സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നിർവ്വഹണച്ചുമതലയിൽ ആയുർവേദ ആശുപത്രി വികസനത്തിന് 2.15 കോടിയും നായരമ്പലം മത്സ്യ മാർക്കറ്റിനായി 2.43രൂപയുമാണ് പദ്ധതിച്ചെലവ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി വർഗീസ്, പ്രതിപക്ഷ നേതാവ് എം പി ശ്യാംകുമാർ, മറ്റ്‌ അംഗങ്ങൾ, സെക്രട്ടറി കെ വി മനോജ് എന്നിവർ പങ്കെടുത്തു.