വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.വി,എഫ്.പി.സി.കെയുടെ കര്‍ഷക സംഗംമം തോപ്രാംകുടിയില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ഇടയില്‍ തേന്‍കൃഷിവ്യാപിപ്പിക്കാന്‍ ഹണി മിഷന്‍ തുടങ്ങുമെന്നും ചക്കസംഭരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ  ഒരു കേന്ദ്രം ചക്കയുടെ പ്രധാന വ്യാപാരകേന്ദ്രമായി വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരമായി വിപണി ലഭ്യമാക്കാന്‍ ഹോര്‍ട്ടികോര്‍പ് സംഭരണശേഷി വര്‍ധിപ്പിക്കും. മലബാറില്‍ മാത്രം 200 ലേറെ കേന്ദ്രങ്ങള്‍ പുതുതായി തുറക്കും. ഓണക്കാലത്ത് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ടവില ലഭിക്കാനായി കൂടുതല്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വാത്തിക്കുടി പഞ്ചായത്തിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ ഹോര്‍ട്ടികോര്‍പ്പിനെക്കൊണ്ട് വാങ്ങിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. കാര്‍ഷകരുടെ ഉന്നമനത്തിന് വകുപ്പ് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ഇവ ജനങ്ങളിലെത്തിക്കാനാണ് വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ എല്ലാ വാര്‍ഡിലും കര്‍ഷക സഭകള്‍ കൂടുന്നതെന്നും കര്‍ഷകര്‍ ഇതില്‍ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു, നോബിള്‍ ജോസഫ്, സെലിന്‍ കുഴിഞ്ഞാലില്‍, സുനിത സജീവന്‍, കെ.കെ ശിവരാമന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നൂറുശതമാനം വായ്പാ തിരിച്ചടവുള്ള സ്വാശ്രയ സംഘങ്ങളെയും മികച്ച കര്‍ഷകരെയും ആദരിച്ചു.