സംസ്ഥാനത്ത് ശുചിത്വ പൂർണ വ്യവസ്ഥിതി നടപ്പാക്കും: മന്ത്രി എം വി ഗോവിന്ദൻ

തദ്ദേശ സ്ഥാപനങ്ങളിലൂടെ ശുചിത്വ പൂർണമായ ഒരു വ്യവസ്ഥിതി സംസ്ഥാനത്തുണ്ടാക്കിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കുന്നംകുളം നഗരസഭയെ നല്ല വീട് നല്ല നഗരം പദ്ധതിയിലൂടെ സമ്പൂർണ ഖരമാലിന്യ ശുചിത്വ നഗരസഭയായി നഗരസഭ ടൗൺ ഹാളിൽ പ്രഖ്യാപിച്ച ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഖര-ദ്രവ്യ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതോടൊപ്പം ഇതിനായി ജനകീയാടിത്തറ കെട്ടിപ്പടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2500 കോടിയോളം രൂപയാണ് ശുചിത്വ വ്യവസ്ഥിതി രൂപപ്പെടുത്താൻ വിനിയോഗിക്കുക. ഇതോടൊപ്പം അമൃത് പദ്ധതിക്ക് 4000 കോടി രൂപ കൂടി അനുവദിച്ച് പ്രവർത്തനങ്ങൾ മികവുറ്റതാക്കുമെന്നും മന്ത്രി അറിയിച്ചു.

വ്യക്തി ശുചിത്വത്തിൽ കേരളീയർ മുന്നിലാണ്. എന്നാൽ സാമൂഹിക ശുചിത്വത്തിലും അത് പാലിക്കണമെന്ന വസ്തുത മറക്കരുത്. സംസ്ഥാന സർക്കാർ ശുചിത്വ കേരളം എന്നതിൽ ഭാവനാപൂർണമായ ഇടപെടൽ നടത്തിയാണ് മുന്നോട്ട് പോകുന്നത്. മാലിന്യ സംസ്കരണം മാതൃകാ പദ്ധതിയായി കണ്ട് വിപുലപ്പെടുത്താനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യ നിർമാർജനത്തോടൊപ്പം ഇനി ജല സുരക്ഷയ്ക്കും പ്രാധാന്യം നൽകണം. തോടുകൾ, പുഴകൾ വൃത്തിയാക്കൽ, കുടിവെള്ള സ്രോതസുകൾ മികവുറ്റതാക്കൽ എന്നിവയ്ക്കും മുൻഗണന നൽകണം. നഗരങ്ങളിൽ മാലിന്യ നിർമാർജനം വിജയകരമായി നടപ്പിലാക്കാൻ കഴിയണം. എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഇതിനായി വിനിയോഗിക്കാൻ ശ്രദ്ധിക്കണം. ശാസ്ത്ര സാങ്കേതിക വിദ്യയെ പൂർണമായി ഉൾക്കൊണ്ട് പ്രവർത്തനം നടത്തണമെന്നും ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ ജനങ്ങളെ നല്ല രീതിയിൽ ബോധവൽക്കരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങൾ മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ഇനിയും കൂടുതൽ സേവനങ്ങൾ നടത്താൻ സാധിക്കും. തദ്ദേശ സ്ഥാപനങ്ങളിലൂടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ നല്ല വീട് നല്ല നഗരം കൈപ്പുസ്തകം, കുന്നംകുളം നിയോജക മണ്ഡലം ജലസുരക്ഷ കൈപ്പുസ്തകം എന്നിവയും മന്ത്രി പ്രകാശനം ചെയ്തു.

എ സി മൊയ്തീൻ എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, നടൻ വി കെ ശ്രീരാമൻ, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, മുൻ നഗരസഭാ ചെയർമാൻമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധി എം എം വർഗ്ഗീസ്, നഗരസഭാ സെക്രട്ടറി ടി കെ സുജിത് തുടങ്ങിയവർ പങ്കെടുത്തു.

ഓരോ വാർഡും ശുചിത്വ പദവി പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് നഗരസഭയുടെ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തുന്ന കേരളത്തിലെ ആദ്യ നഗരസഭയാണ് കുന്നംകുളം.

നല്ല വീട് നല്ല നഗരം പദ്ധതിയിലൂടെ നഗരത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിന് ബയോബിന്നുകളും അജൈവമാലിന്യ സംസ്കരണത്തിന് ഹരിത കർമ്മ സേനാംഗത്വവും ഉറപ്പ് വരുത്തിയാണ് നഗരസഭ ഈ പദവി നേടിയത്.