കാക്കനാട്: ഭൂമിയുടെ രേഖകൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ ഡിജിറ്റൽ സർവ്വേ നടപടികളുടെ ഡ്രോൺ സർവേ ജനുവരി 12ന് ജില്ലയിൽ ആരംഭിക്കും. കണയന്നൂർ താലൂക്കിലെ പൂണിത്തുറ വില്ലേജിൽ ജനുവരി 12, 13 തീയതികളിലും കണയന്നൂർ വില്ലേജിൽ 28, 29 തീയതികളിലും ഡ്രോൺ സർവ്വേ നടത്തും. പൂണിത്തുറ വില്ലേജിൽ ജിപിഎസ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു.

പദ്ധതി പ്രദേശത്തെ മുഴുവൻ വസ്തുക്കളുടെയും അതിർത്തികൾ ഡ്രോൺ സർവേയ്ക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഇതിനായി വസ്തു ഉടമകൾ അതിരടയാളങ്ങൾ സ്ഥാപിക്കണം. ആകാശ കാഴ്ചയ്ക്ക് തടസ്സം നിൽക്കുന്ന മരച്ചില്ലകളും മറ്റും നീക്കം ചെയ്ത് വസ്തുവിന്റെ അതിരുകൾ തെളിക്കണം. ഡ്രോണിൽ നിന്നും കാണാവുന്ന വിധത്തിൽ അതിർത്തികൾ ചുടുകല്ല് സിമൻറ് കല്ല് , പെയിൻറ് മാർക്ക് എന്നിവ ഉപയോഗിച്ച് ഭൂമിയിൽ അടയാളപ്പെടുത്തണം. അടയാളപ്പെടുത്തിയ അതിരുകൾ മാത്രമേ ഡ്രോണിന്റെ ക്യാമറകൾക്ക് തിരിച്ചറിയാൻ കഴിയുകയുള്ളൂ . ഉടമകൾ കൃത്യമായും സമയബന്ധിതമായും ഇത് ചെയ്യണമെന്നും ഫോറം ഒന്ന് (എ) പൂരിപ്പിച്ച് സർവ്വ ഉദ്യോഗസ്ഥർക്കും നൽകണമെന്നും ഡയാക്ടർ അറിയിച്ചു.

ഡിജിറ്റൽ റിസർവ്വെ മാപിംഗ് പൂർണ്ണമാകുന്നതോടെ റവന്യൂ, രജിസ്ട്രേഷൻ സർവ്വെയും ഭൂരേഖയും എന്നീ വകുപ്പുകളുടെ രേഖകൾ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംയോജിപ്പിക്കും. ആകെ വിസ്തീർണ്ണത്തിന്റെ 20 ശതമാനം ഭൂപ്രദേശം കേന്ദ്ര സർക്കാരിൻറെ സ്വമിത്വ പദ്ധതിപ്രകാരമുള്ള ഡ്രോൺ സർവേയും 80 ശതമാനം റീബിൽഡ് കേരള ഫണ്ട് ഉപയോഗിച്ചു കോർസ് , ആർ.ടി.കെ, ഇടി എസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും റീസർവ്വേ നടത്തും.

ഡ്രോണിന്റെയും മറ്റും സഹായത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു അഞ്ചുവർഷം കൊണ്ട് രാജ്യമാകെ നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് ഇതിനോടകം രാജ്യത്തെ ഏഴ് ലക്ഷത്തോളം വില്ലേജുകളിൽ പദ്ധതി തുടങ്ങി.