രണ്ട് ദിവസം കൊണ്ട് 9 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകി

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികൾക്ക് രണ്ടാം ദിനം കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 16,625 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്.

16,475 പേർക്ക് വാക്സിൻ നൽകി കണ്ണൂർ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേർക്ക് വാക്സിൻ നൽകി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 8023, കൊല്ലം 8955, പത്തനംതിട്ട 4383, ആലപ്പുഴ 10,409, കോട്ടയം 3457, ഇടുക്കി 5036, എറണാകുളം 3082, തൃശൂർ 16,625, പാലക്കാട് 11,098, മലപ്പുറം 2011, കോഴിക്കോട് 2034, വയനാട് 3357, കണ്ണൂർ 16,475, കാസർഗോഡ് 3139 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്.
കുട്ടികൾക്കായി 949 വാക്സിനേഷൻ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 696 വാക്സിനേഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1645 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

18 വയസിന് മുകളിൽ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 98.6 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും 80 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.