വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സാമാന്യയുക്തിക്കു നിരക്കാത്ത വ്യാജനിർമിതികൾ മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ അതിനെതിരായി സത്യത്തിന്റെ പൊതുബോധം സൃഷ്ടിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. ‘സത്യമേവ ജയതേ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാംപെയിനിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളജ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സത്യത്തെ കൗശലപൂർവം കൈകാര്യം ചെയ്ത്, നുണകളിലേക്കു മനുഷ്യനെ കൊണ്ടുപോകേണ്ടത് എങ്ങനെയാകണമെന്നതിൽ സ്ഥാപനങ്ങൾ മാധ്യമപ്രവർത്തകരെ രൂപപ്പെടുത്തിയെടുക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

മൂലധനശക്തികളുടെ നിർദേശങ്ങൾക്കനുസൃതമായി വാർത്തകൾ ചുട്ടെടുക്കപ്പെടുകയാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഇതാണു ശരിയെന്നെന്നും യാഥാർഥ്യമെന്നും കാണിച്ച് മനുഷ്യരുടെ ബോധകേന്ദ്രത്തിലേക്കു നൽകുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മയാണ്. വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടായില്ലെങ്കിൽ സമൂഹത്തിലെ ഏറ്റവും ദയനീയമായ മനുഷ്യൻ വലിയ പ്രയാസത്തിലാകും. വെർച്വൽ റിയാലിറ്റി എവിടെ അവസാനിക്കുന്നെന്നോ ആക്ച്വൽ റിയാലിറ്റി എവിടെ ആരംഭിക്കുന്നെന്നോ തിരിച്ചറിയാൻ കഴിയാത്ത സ്ഥിയാണിന്ന്. ആഗോളവത്കരണ, ഉദാരവത്കരണ നയസമീപനങ്ങളുടെ ഫലമായി ഒഴുകിപ്പരക്കുന്ന മൂലധനം രാജ്യാതിർത്തികൾ ഭേദിച്ചുകഴിഞ്ഞു. രാജ്യങ്ങളുടെ സമ്പദ്ഘടനയേയും സാംസ്‌കാരിക സവിശേഷതകളേയും വേർതിരിക്കുന്ന അതിരുകൾ ഇതുമൂലം മാഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. വാർത്തകളും ആശയ നിർദേശങ്ങളും ലോക കേന്ദ്രീകൃത രീതിയിലേക്കു മാറുന്നു.

സാംസ്‌കാരിക സാമ്രാജ്യത്വം എന്നു വിളിക്കാവുംവിധം പത്ര, ദൃശ്യ, ഡിജിറ്റൽ മാധ്യമങ്ങൾ ചേരുന്ന മാധ്യമ സഞ്ചയങ്ങളെ വൻകിടക്കാർ സ്വന്തമാക്കി അതിനെ കേന്ദ്രീകൃത ശൃംഘലയാക്കി രൂപപ്പെടുത്തി, തങ്ങൾക്കു താത്പര്യമുള്ള വാർത്തകൾ വിനിമയം ചെയ്ത് സ്ഥാപിത താത്പര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലും ഇന്ത്യയിലും ഈ സ്ഥിതിവിശേഷം വ്യത്യസ്തമല്ല.
പൊതുബോധസൃഷ്ടിയിൽ മാധ്യമങ്ങൾ വലിയ തോതിൽ ഇടപെടുന്ന ഇക്കാലത്ത്, ജനകീയമായും സാധാരണക്കാർക്ക് അനുയോജ്യമായും അതു രൂപപ്പെടുത്തിയെടുക്കാൻ കലാലയങ്ങളിലെ പുതുതലമുറയ്ക്കു കഴിയണമെന്നു മന്ത്രി പറഞ്ഞു. ഇതിന് അധ്യാപകർക്കു വലിയ പങ്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോവളം കെ.ടി.ഡി.സി. സമുദ്രയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊളീജിയറ്റ് എഡ്യൂക്കേഷൻ അഡിഷണൽ ഡയറക്ടർ ഡോ. എം. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. ഡെൽറ്റലീഡ്സ് സ്ഥാപകനും സി.ഇ.ഒയുമായ സെയിദ് നസാകത് ഹുസൈൻ, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫിസർ ആർ. ഗിരീഷ്, സൂപ്രണ്ട് ചിത്ര എന്നിവരും പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി ഇന്ന് (11 ജനുവരി) അവസാനിക്കും. മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നേടുന്ന ഇവർ സംസ്ഥാനത്തെ വിവിധ കോളജുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഡിജിറ്റൽ മീഡിയ ലിറ്ററസി സംബന്ധിച്ചു തുടർ പരിശീലനം നൽകും.