ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് സൗരോര്‍ജ്ജ വെഹിക്കിള്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ഡയോക്‌സൈഡ് പ്രസാരണം കുറച്ചുകൊണ്ടുള്ള ഊര്‍ജ്ജ ഉല്‍പാദന-ഉപഭോഗ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മേയര്‍ പറഞ്ഞു.
സംസ്ഥാന പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ ടി.കെ.എം എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗമാണ് ചാര്‍ജിങ് സ്റ്റേഷന്‍ പൂര്‍ത്തീകരിച്ച് കോര്‍പ്പറേഷന് കൈമാറിയത്. കോളേജില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികളായ വരുണ്‍ എസ്. പ്രകാശ്, പി.അഭിരാജ് എന്നിവര്‍ ചേര്‍ന്ന് അധ്യാപകരായ ഡോ. ഷെയ്ഖ് മുഹമ്മദ്, ഡോ. ആര്‍. ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷന്‍ സംവിധാനം രൂപകല്‍പ്പന ചെയ്തത്. 6.6 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് ഉള്‍പ്പെടുന്ന പദ്ധതിക്കായി 6.7 ലക്ഷം രൂപ വിനിയോഗിച്ചു.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടര്‍ സുനീല്‍ പമിടി, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി, ജി. ഉദയകുമാര്‍, എ. കെ സവാദ്,  എസ്. ജയന്‍, യു. പവിത്ര, കൗണ്‍സിലര്‍ റ്റി .ജി. ഗിരീഷ്, സെക്രട്ടറി പി. കെ. സജീവ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. കെ. ബിജുനാകുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.