സംസാനത്തെ 500 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി   കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സംസ്‌ഥാന സർക്കാരിന് സാധിച്ചെന്ന്  തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടർക്ക് പകരം മൂന്ന് പേരെ നിയമിക്കും. ഇതിനു മാത്രമായി 3000 പുതിയ തസ്തികകൾ സർക്കാർ സൃഷ്ടിച്ചു കഴിഞ്ഞു. അരിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാധ അധ്യക്ഷത വഹിച്ചു. 3 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത് നാട്ടുകാരനായ പി.ടി ബഷീര്‍ സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്താണ്. പഞ്ചായത്തുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ലോകബാങ്ക് നല്‍കുന്ന വാര്‍ഷിക ഫണ്ടില്‍ നിന്നും 34 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.
 ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ.കവിതാ പുരുഷോത്തമന്‍ മുഖ്യാതിഥിയായി, അരിക്കുളം മെഡിക്കല്‍ ഓഫീസര്‍ ഡോ.രൂപ ജിനദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം ഉണ്ണി, ജില്ലാപഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണന്‍,  ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ (ആരോഗ്യം ) പി.പി രമണി,ക്ഷേമകാര്യ  ചെയര്‍മാന്‍ ഒ.കെ ബാബു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെ. ഷാജി,  സ്വാഗതസംഘം കണ്‍വീനര്‍ വി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.