കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്. രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് മന്ത്രിയുടെ നിർദേശമനുസരിച്ച് അന്വേഷണ വിധേയമായി ഉടൻ പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവായത്.
രോഗികളിൽ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവർക്കെതിരെ പരാതി നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.