ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളിൽ നടപടിക്രമങ്ങൾ പാലിച്ചു വേഗത്തിൽ പരിഹരിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശിച്ചു. അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കാണണം. നിലവിലെ നിയമപ്രകാരം നടപടി ക്രമങ്ങളിൽ മാറ്റം വരുത്താനാകില്ല. എങ്കിലും അപേക്ഷകളിൽ പ്രായോഗികമായി ഉണ്ടാകുന്ന താമസം ഒഴിവാക്കാൻ കഴിയും.

ഭൂമി തരം മാറ്റുന്നതിനു ലഭിക്കുന്ന അപേക്ഷകൾ വേഗത്തിൽ പരിഹരിക്കുന്നതു സംബന്ധിച്ച് എ ഡി എം, ഫോർട്ട്കൊച്ചി സബ് കളക്ടർ, മൂവാറ്റുപുഴ ആർ ഡി ഒ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, മറ്റ് റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തിയ പ്രത്യേക യോഗത്തിലാണ് കളക്ടറുടെ നിർദേശം.

ആർ ഡി, വില്ലേജ് ഓഫീസുകളിലെ തിരക്ക് വളരെ കൂടുതലാണ്. ലഭിക്കുന്ന അപേക്ഷകളും നിലവിലെ ജീവനക്കാരുടെ എണ്ണവും അനുസരിച്ചു ജോലിഭാരം കൂടുതലാണെന്ന് അറിയാം. ഓഫീസുകളിൽ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണം. ഒരാൾക്കു പോലും ബുദ്ധിമുട്ട് ഉണ്ടാകരുത്. അപേക്ഷകളിൽ ലളിതമാക്കേണ്ടത് സങ്കീർണ്ണമാക്കാതിരിക്കുക. മന:പൂർവം കാലതാമസം ഉണ്ടാക്കാതിരിക്കണം. അപേക്ഷയുമായി വരുന്നവരുടെ ആവശ്യം ന്യായമാണെന്നു ബോധ്യപ്പെട്ടാൽ മാനുഷിക പരിഗണനകൂടി കണക്കിലെടുത്ത് അതു വേഗത്തിൽ പരിഹരിക്കണം. ചിലർ വരുത്തുന്ന പിഴവ് മുഴുവൻ ജീവനക്കാരെയുമാണു ബാധിക്കുന്നതെന്ന് കളക്ടർ പറഞ്ഞു.

നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ഫോർട്ട് കൊച്ചി സബ്‌ കളക്ടറിൻ്റെ നേതൃത്വത്തിൽ 9 അംഗ സബ് കമ്മിറ്റി രൂപീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു.