ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഓൺലൈൻ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഏഴിന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് ഇതിനുള്ള അവസരം. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, സർക്കാർ ഉദ്യോഗസ്ഥർ, സമൂഹത്തിലെ മറ്റു നാനാ തുറകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ വിഭാഗക്കാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശിലനം നൽകിയിട്ടുണ്ട്. എന്നാൽ മൂന്നാം തരംഗത്തിൽ ഗൃഹപരിചരണത്തിൽ ധാരാളം പേർ കഴിയുന്നുണ്ട്. ഗൃഹ പരിചരണത്തിലും അപായ സൂചനകളിലും അവബോധം സൃഷ്ടിക്കാനാണ് കോവിഡ് രോഗികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവരമൊരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മേഖലയിലെ വിദഗ്ധർക്ക് പുറമേ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയും ഡയറക്ടർ ഡോ. വി.ആർ. രാജുവും ജനങ്ങളോട് സംവദിക്കും. https://youtu.be/ZZoCVbSFEL0 എന്ന യൂട്യൂബ് ലിങ്ക് വഴി ഈ പരിപാടിയിൽ പങ്കെടുക്കാം. ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾ പരമാവധി ഇത് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ഗൃഹപരിചരണം, പിന്തുണാ സഹായ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. ജിതേഷ്, ഡോ. അമർ ഫെറ്റിൽ എന്നിവർ സംസാരിക്കും. ഡോ. കെ.ജെ. റീന, ഡോ. സ്വപ്നകുമാരി, ഡോ. എസ്. ബിനോയ്, ഡോ. ടി. സുമേഷ്, ഡോ. വിനീത, ഡോ. കെ.എസ്. പ്രവീൺ, പി.കെ. രാജു, ഡോ. വി.എസ്. ദിവ്യ എന്നിവർ സംശയ നിവാരണം നടത്തും.