ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു

കോതമംഗലം ഡിപ്പോയില്‍ നിന്നും ആരംഭിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു. ജംഗിള്‍ സഫാരി ആരംഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്.

യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ജംഗിള്‍ സഫാരിക്ക് ഒപ്പം ബോട്ട് യാത്രയും ഒരുക്കിയിരിക്കുകയാണിപ്പോള്‍.
കോതമംഗലത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്‍കെട്ടില്‍ എത്തുകയും ഭൂതത്താന്‍ കെട്ടില്‍ നിന്നും ബോട്ടിലൂടെ യാത്ര ചെയ്തു തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ടുകൊണ്ട് കുട്ടമ്പുഴയില്‍ ഇറങ്ങുകയും കുട്ടമ്പുഴയില്‍ നിന്നും വീണ്ടും കെഎസ്ആര്‍ടിസി ബസില്‍ യാത്ര തുടരുന്ന രീതിയിലാണ് ആണ് ജംഗിള്‍ സഫാരി പുതുതായി ക്രമീകരിച്ചിട്ടുള്ളത്. പക്ഷിമൃഗാദികളെ കണ്ട് കാനന ഭംഗി ആസ്വദിച്ചുള്ള പെരിയാറിലൂടെയുള്ള ബോട്ട് യാത്ര തേക്കടിക്ക് സമാനമായ അനുഭവമാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്.

ബോട്ട് യാത്രയുടെ ഉദ്ഘാടനം ഭൂതത്താന്‍കെട്ടില്‍ ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ , എഫ്. ഐ.റ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ഷിജി ആന്റണി, സിപിഐ (എം) കോതമംഗലം ഏരിയ സെക്രട്ടറി കെ.എ ജോയ് , കോതമംഗലം എ.റ്റി.ഒ. പി.എ. അഭിലാഷ്, കണ്‍ട്രോളിങ്ങ് ഓഫീസര്‍ അനസ് ഇബ്രാഹിം, ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ആര്‍. രാജീവ്, യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ. റോണി മാത്യു, കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി അരുണ്‍ വലിയ താഴത്ത്, എം.എം. ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു. എം.എല്‍.എയും ജനപ്രതിനിധികളും ആദ്യയാത്രയില്‍ പങ്കാളികളായി.

കഴിഞ്ഞ നവംബര്‍ 25 നാണ് ജംഗിള്‍ സഫാരിക്ക് കോതമംഗലം ഡിപ്പോയില്‍ നിന്ന് തുടക്കമായത്. ആദ്യം ഒരു ബസില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഏഴ് ബസ്സുകള്‍ വരെ ഒരു ദിസവം സഫാരി നടത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. കോതമംഗത്ത് നിന്ന് ആരംഭിച്ച് തട്ടേക്കാട്, കുട്ടമ്പുഴ വഴി മാമലക്കണ്ടത്തെത്തുകയും അവിടെ നിന്ന് മാങ്കുളത്തുകൂടെ ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറില്‍ എത്തിച്ചേരും വിധമായിരുന്നു ഇതുവരെയുള്ള യാത്ര ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ രണ്ട് മാറ്റങ്ങള്‍ യാത്രയില്‍ വരും, ബോട്ട് യാത്രയും ആനക്കുളം സന്ദര്‍ശനവും. പുതിയ റൂട്ടിങ്ങനെയാണ് കോതമംഗലം-ഭൂതത്താന്‍കെട്ട്-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-മാങ്കുളം-ആനക്കുളം-ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാര്‍. തിരിച്ച് ആലുവ-മൂന്നാര്‍ റോഡ് വഴി കോതമംഗലം.

ബോട്ടിങ്ങും ആനക്കുളം സന്ദര്‍ശനവും ഉള്‍പ്പെടുത്തിയതിനാല്‍ ജംഗിള്‍സഫാരിയുടെ നിരക്കില്‍ ചെറിയ വ്യത്യാസം വന്നിട്ടുണ്ട്. 150 രൂപയുടെ വര്‍ദ്ധന. ഒരാള്‍ക്ക് 550 രൂപ എന്നതില്‍ നിന്ന് ഇനി മുതല്‍ 700 രൂപയാകും യാത്രാ നിരക്ക്. ഉച്ച ഭക്ഷണവും വൈകിട്ട് ചായയും ഉള്‍പ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ട് മണിക്ക് കോതമംഗലത്ത് നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ തിരിച്ച് എത്തിച്ചേരും വിധമാണ് ജംഗിള്‍ സഫാരി ക്രിമീരിച്ചിട്ടിള്ളത്. പൃകൃതിഭംഗി ആസ്വദിച്ചുള്ള യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് വേറിട്ട അനുഭവമായിരക്കും ജംഗിള്‍ സഫാരി സമ്മാനിക്കുക. ജംഗിള്‍ സഫാരി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിങ്ങിനുള്ള നമ്പര്‍ 94479 84511, 94465 25773.