*നിറപുത്തരി കൊയ്ത്തുത്സവവും ഹരിതഭവന പദ്ധതിയും കാര്‍ഷിക കര്‍മസേനയും ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ മഴക്കെടുതികള്‍ നേരിട്ടതു കാരണം വന്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിലും ഓണത്തിന് ആവശ്യമായ പച്ചക്കറികള്‍ വിപണിവിലയേക്കാള്‍ കുറവില്‍ നല്‍കാനാവുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.  ഓണത്തിന് വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍നിന്നു മാത്രമായി 5,000 മെട്രിക് ടണ്‍ പച്ചക്കറി ലഭ്യമാകും. അറുപത്തിമൂന്നു ലക്ഷം വീടുകളിലേക്ക് ഒരുകോടിയില്‍പരം പച്ചക്കറി വിത്ത് കിറ്റുകളും രണ്ടുകോടിയിലേറെ പച്ചക്കറിത്തൈകളും വിതരണം ചെയ്തത് ജനങ്ങള്‍ സ്വീകരിച്ചതുകാരണം ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വന്‍ വിജയമായിരിക്കുകയാണ്. കൃഷിയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കരമന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിറപുത്തരി കൊയ്ത്തുത്സവവും ഹരിതഭവന പദ്ധതി പരിശീലന കേന്ദ്രവും കാര്‍ഷിക കര്‍മസേനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്‌കാരം എന്നു പറയുന്നത് കാര്‍ഷിക സംസ്‌കാരമാണ്. ഈ സംസ്‌കാരത്തിലൂടെയാണ് മതങ്ങള്‍ പോലും രൂപപ്പെട്ടത്. ആരാധനാലയങ്ങളുമായി കൃഷിക്ക് അഭേദ്യമായ ബന്ധമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ആവശ്യമായ കാര്‍ഷികോത്പന്നങ്ങള്‍ അവരവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൃഷിചെയ്തുത്പാദിപ്പിച്ചിരുന്ന ആചാര രീതി സംസ്ഥാനമൊട്ടുക്കും പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുകയും ചെയ്യും. പതിനൊന്നു വര്‍ഷമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ആറ്റുകാല്‍ ക്ഷേത്രവുമടക്കമുള്ള തെക്കന്‍ ജില്ലകളിലെ ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ നിറപുത്തരി കൃഷിവകുപ്പിന്റെ കീഴിലുള്ള സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ നിന്നാണ് നല്‍കിവരുന്നത്. കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കര്‍ഷകരും പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ജനങ്ങള്‍ക്കു പ്രയോജനകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതില്‍ വ്യാപൃതരായി വരികയുമാണെന്നും മന്ത്രി അറിയിച്ചു.
മട്ടുപ്പാവ് കൃഷിയും വെര്‍ട്ടിക്കല്‍ ഫാമിംഗ് കൃഷിരീതിയും പ്രോത്സാഹിപ്പിക്കാനും നഗരകൃഷിക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാനും സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹരിതഭവന പപരിശീലന കേന്ദ്രം ഏറെപ്പേരെ കൃഷിയിലേക്ക് അടുക്കാന്‍ പ്രേരിപ്പിക്കും. നഗരവാസികള്‍ക്ക്  ഇഷ്ടപ്പെട്ട കാര്‍ഷികവിളകള്‍ നേരിട്ടുകണ്ട് ചെടിയില്‍നിന്നു പറിച്ചെടുത്ത് പണംകൊടുത്ത് വാങ്ങാന്‍ അവസരമൊരുക്കുന്ന ക്രോപ്പ് ബസാര്‍ കെ.വി. വിജയദാസ് എംഎല്‍എയും ഹരിതകര്‍മസേന എം. വിന്‍സന്റ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലത, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, ഗവേഷണകേന്ദ്രം  ഡയറക്ടര്‍ ഡോ. പി. ഇന്ദിരാദേവി, ഭരണസമിതി അംഗങ്ങളായ ഡോ. എ. അനില്‍കുമാര്‍, ഡോ. റ്റി. പ്രദീപ്കുമാര്‍, ഡോ. കെ. അരവിന്ദാക്ഷന്‍, അനിത രാധാകൃഷ്ണന്‍, എക്‌സ്റ്റന്‍ഷന്‍ ഡറക്ടര്‍ ഡോ. ജിജു പി. അലക്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മട്ടുപ്പാവിലെ വിഷരഹിത കൃഷി എന്ന വിഷയത്തില്‍ ഏകദിന പരിശീലനവും നടന്നു.