കൊച്ചി: മുവാറ്റുപുഴ ബൈപ്പാസ് നിര്‍മ്മാണത്തിന് 50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. നിയമസഭയില്‍ ധനകാര്യവകുപ്പിന്റെ കിഫ്ബി പ്രൊജക്ടുകളുടെ ചര്‍ച്ചയ്ക്കിടയിലാണ് വിഷയം ഉന്നയിച്ചത്.
കിഫ്ബി രൂപീകരിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച പ്രൊജക്ട് എന്ന നിലയില്‍, 2016 ജൂലൈ 18 ലെ ബജറ്റില്‍ ഫണ്ട് പ്രഖ്യാപിച്ച പ്രോജക്ട് എന്ന നിലയില്‍, മൂവാറ്റുപുഴ ബൈപ്പാസിന്റെ നിര്‍മ്മാണം ബജറ്റ് പ്രൊജക്ടിലാണോ കിഫ്ബി മുഖേനയാണോ നടപ്പിലാക്കുന്നതെന്നാണ് എം.എല്‍.എ ചോദ്യമുന്നയിച്ചത്.
പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് എംഎല്‍എ പറഞ്ഞു. കടാതി മുതല്‍ 130 ജംഗ്ഷന്‍ വരെയുള്ള മൂവാറ്റുപുഴ ബൈപ്പാസ് റോഡിലെ  മുറിക്കല്ലില്‍ മൂവാറ്റുപുഴയാറിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം  നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു .ദേശീയപാത 49 തുടങ്ങി മൂവാറ്റുപുഴയാര്‍ മുറിച്ചുകടന്ന് എംസി റോഡിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസ് റോഡും പാലവും ഉള്‍പ്പെടുന്നതാണ് മൂവാറ്റുപുഴ ബൈപ്പാസ് പദ്ധതി. റോഡിനും സ്ഥലമെടുപ്പിനുമായി 50 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കടാതി മുതല്‍ മുറിക്കല്‍ വരെയുള്ള റോഡിന്റെ നിര്‍മ്മാണത്തിന്  400 മീറ്റര്‍ സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് നേരത്തെ കൈമാറിയിരുന്നു. ബൈപ്പാസ് നിര്‍മ്മാണത്തിനായി ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രാദേശിക ഭൂമി പരിവര്‍ത്തന കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന പരിവര്‍ത്തന കമ്മിറ്റി നേരത്തെ തള്ളിയിരുന്നു. സംസ്ഥാനത്തെ  പ്രധാന പ്രോജക്ടുകള്‍ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുന്നതിന് പുതിയ തണ്ണീര്‍ത്തട നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഇത് വേഗത്തിലാക്കുന്നതിന് മുഖ്യമന്ത്രി, കൃഷിവകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നാരംഭിച്ച് എംസി റോഡില്‍ 130 ജംഗ്ഷനില്‍ എത്തിച്ചേരുന്ന മൂവാറ്റുപുഴ ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ കോട്ടയം, തൊടുപുഴ ഭാഗങ്ങളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ ഇതുവഴി പോകാനാവും. ബൈപ്പാസ് റോഡുകളുടെ അഭാവംമൂലം  മൂവാറ്റുപുഴ നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുദിനം വര്‍ദ്ധിക്കുകയാണ്. പുതുതായി ബൈപ്പാസുകള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് ലഭ്യമാണെങ്കിലും സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനുള്ള കാലതാമസം മൂലം നിര്‍മ്മാണം അനിശ്ചിതമായി നീളുകയായിരുന്നു.
മൂവാറ്റുപുഴ ബൈപ്പാസ് പൂര്‍ത്തിയായാല്‍  മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയൊരളവില്‍ കുറയുക മാത്രമല്ല മൂവാറ്റുപുഴ നഗരത്തിന് ഒരു റിങ് റോഡ് എന്ന  ആവശ്യത്തിന് പദ്ധതി പൂര്‍ത്തീകരണവും ആകും. നഗരത്തിലെ ഗതാഗതക്കുരുക്ക് എന്‍എച്ച് 49, എംസി റോഡ്, യാത്രക്കാരെ ബാധിക്കാത്തവിധം ഗതാഗതം പരിഷ്‌കരിക്കാനും പുതിയ റോഡ് ഉപകരിക്കും എന്നത് ഏറെ ആശ്വാസകരമാണ്.
മുവാറ്റുപുഴ ബൈപ്പാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് സഭയില്‍  ഉറപ്പുനല്‍കിയിരുന്നു. പദ്ധതി കിഫ്ബി വഴി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പദ്ധതിക്ക് ധനകാര്യ വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. .പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊജക്ട് തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുന്നതോടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
ക്യാപ്ഷന്‍: മുറിക്കല്‍ പാലം ഒരു ആകാശദൃശ്യം