സരസ് മേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പലതരം വസ്തുക്കളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.കൂട്ടത്തില്‍ ഏറെ ശ്രദ്ധലഭിച്ചൊരു സ്റ്റോള്‍ ആണ് കോമള്‍ ശര്‍മ്മയുടേത്.സ്‌കൂളില്‍ പോകുന്ന അഞ്ച് വയസ്സുകാരന്‍ മകനെ നാട്ടില്‍ നിര്‍ത്തിയാണ് കോമളും ഭര്‍ത്താവ് പ്രകാശ് ശര്‍മ്മയും രാജസ്ഥാനില്‍ നിന്ന് സരസ് മേളയ്ക്ക് എത്തിയിട്ടുള്ളത്.കൂടെ ഒരു വയസ് മാത്രം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞുണ്ട്.വീട്ടില്‍ തന്നെ നിര്‍മ്മിച്ചെടുത്ത ഡയറികള്‍,ബാഗുകള്‍,ഫോട്ടോഫ്രെയിമുകള്‍,സ്ലിപ് ബോക്‌സുകള്‍,കാര്‍ഡ് ഹോള്‍ഡറുകള്‍ എന്നിവയാണ് ഇവര്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.

രാരജസ്ഥാനിലെ ജയ്പൂര്‍ സ്വദേശികളായ ഇവര്‍ റീസൈ്കിള്‍ ചെയ്ത പേപ്പറില്‍ നിന്നാണ് പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.ഉപയോഗശൂന്യമായ കോട്ടനും പേപ്പറും ചേര്‍ന്ന മിശ്രിതമാണ് പ്രധാന അസംസ്‌കൃത വസ്തു.ഈ മിശ്രിതം ഫ്രെയിമിലിട്ട് വെയിലത്തുണക്കിയാണ് ഡയറിക്കാവശ്യമായ പേപ്പറുണ്ടാക്കുന്നത്.സന്തനേരി കോട്ടണ്‍ തുണികൊണ്ടുണ്ടാക്കിയ പുറം ചട്ടയില്‍ ഈ പേപ്പറുകല്‍ നൂലുപയോഗിച്ച് തുന്നിക്കെട്ടുന്നു.ബ്രാസ് കൊണ്ടുള്ള പൂട്ടുകൂടിയാകുമ്പോള്‍ സംഭവം കളറായി.ഒന്നര മണിക്കൂര്‍ കൊണ്ട് ഉണ്ടാക്കുന്ന വലിയ ഡയറിക്ക് 450 രൂപയും ഒരു മണിക്കൂര്‍ ചെലവഴിച്ചുണ്ടാക്കുന്ന ചെറിയ ഡയറിക്ക് 250 രൂപയുമാണ് വില.ഇതിലും വില കുറഞ്ഞ ഡയറികളും കൂട്ടത്തിലുണ്ട്.സരസ് മേളയില്‍ കോമളും അതിജീവനത്തിന്റെ പുതിയ സപ്‌നങ്ങള്‍ കാണുകയാണ്.