സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലവിലെ പ്രവൃത്തികള്‍ പരിശോധിക്കാന്‍ വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേര്‍ന്നു. ഫുഡ് ആന്‍ഡ് റിഫ്രഷ്മെന്റ് കമ്മിറ്റി, ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി, അക്കമഡേഷന്‍ കമ്മിറ്റി എന്നിവയാണ് ചേര്‍ന്നത്. മത്സരത്തിനെത്തുന്ന താരങ്ങള്‍ക്കുള്ള ഭക്ഷണങ്ങള്‍ എ.ഐ.എഫ്.എഫ് നോടും അതത് ടീമിനോടും ചര്‍ച്ച ചെയ്തതിന് ശേഷം ഒരു മെനു തയ്യാറാക്കാമെന്ന് ഫുഡ് ആന്‍ഡ് റിഫ്രഷ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു താരങ്ങള്‍ക്കും ഒഫിഷ്യല്‍സുകള്‍ക്കും മറ്റു ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ടവര്‍ക്കും ഭക്ഷണങ്ങള്‍ ഉത്തരവാദിത്തത്തോടും സുരക്ഷിതത്തോടും കൂടി തയ്യാറാക്കി വിതരണം ചെയ്യുമെന്ന് ഫുഡ് ആന്‍ഡ് റിഫ്രഷ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.
താരങ്ങൾക്കും ഒഫീഷ്യലുകൾക്കും യാത്ര ചെയ്യാനുള്ള വാഹനങ്ങൾ ഏർപ്പാടാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുമായി ചർച്ച നടന്നു വരികയാണ്. രണ്ട് ദിവസത്തിനുള്ള അക്കാര്യം പൂര്‍ത്തിയാകും. താരങ്ങളുടെയും ഒഫീഷ്യലുകളുടെയും അക്കമഡേഷന്‍ മത്സരം നടക്കുന്ന മഞ്ചേരിയിലും മലപ്പുറത്തുമായാണ് പ്രാഥമികമായി തയ്യാറാക്കി വച്ചിട്ടുള്ളത്. എന്നാല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ പരിശീലനം നടക്കുന്നതുകൊണ്ട് യൂണിവേഴ്സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായി അക്കമാഡേഷന്‍ ഒരുക്കുന്ന കാര്യവും കമ്മിറ്റി പരിശോധിക്കുന്നുണ്ട്.
യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍, വൈ. പ്രസിഡന്റ് വി.പി അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്റൂഫ് എച്ച്.പി. ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാര്‍, എ.നാസര്‍, ജലീല്‍ മയൂര, സജന്‍ ദാസ് മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.