കാട്ടുപന്നികൾ ആവാസ വ്യവസ്ഥയിലെ അഭിവാജ്യഘടകമാണെന്നും അതിനാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
കാട്ടുപന്നികൾ കടുവകൾക്കും പുലികൾക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാൽ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയുടെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നിരവധി തവണയായി കേരള സർക്കാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി ഒരു നിശ്ചിതകാലത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
ഈ വിഷയത്തിൽ നിയമം അനുവദിക്കുന്ന രീതിയിൽ സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള കാലാവധി മേയ് മുതൽ വീണ്ടും ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്നും മന്ത്രി എ.കെ.ശശിന്ദ്രൻ അറിയിച്ചു.
