ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ വിളവെടുത്ത 100 കിലോ കുമ്പളങ്ങ സ്നേഹ വീടിന് കൈമാറി. ജയിലുകള്‍ മാറ്റത്തിന്റെ പുതിയ പാതകളിലൂടെ സഞ്ചരിക്കുകയാണെന്ന് നിരവധി പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ നിന്നും മറ്റൊരു പ്രവര്‍ത്തനം കൂടി ശ്രദ്ധേയമാവുന്നു.
ജയിലില്‍ വിളവെടുത്ത 100 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്നേഹ വീട്ടിലേക്ക് കൈമാറി. ഹരിത കേരളാ മിഷന്റെ ഭാഗമായി ഹരിത ജയിലായി മാറിയ ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ പൂര്‍ണ്ണമായും ജൈവ മാതൃകയിലാണ് കൃഷി നടപ്പിലാക്കിയത്. കൃഷിക്കാവശ്യമായ വളവും ജയിലില്‍ നിന്നും തന്നെ ഉത്പാദിപ്പിച്ചു. ഇത്തരത്തില്‍ 200 കിലോയോളം വിളവാണ് ഇത്തവണ ലഭിച്ചത്. അതില്‍ 100 കിലോ ജയില്‍ ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കുകയും ബാക്കി 100 കിലോ അമ്പലത്തറയിലെ സ്നേഹ വീട് ബഡ്സ്
സ്‌കൂളിലേക്ക് കൈമാറുകയുമാണ് ചെയ്തത്. കാഞ്ഞങ്ങാട് കൃഷി ഭവന്റെ പിന്തുണ കൃഷിക്ക് പിന്നിലുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജയില്‍ അന്തേവാസികളുടെ മാനസിക പരിവര്‍ത്തനത്തിന് സഹായകരമാവുമെന്നും സമൂഹത്തില്‍ ജൈവ കൃഷിയുടെ സന്ദേശമെത്തിക്കുവാന്‍ കാരണമാകുമെന്നും
ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു പറഞ്ഞു. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സന്‍ കെ. വി. സുജാത ടീച്ചറില്‍ നിന്നും സ്നേഹ വീട് പ്രസിഡന്റെ് അഡ്വ. രാജേന്ദ്രന്‍ വിളവെടുത്ത കുമ്പളങ്ങകള്‍ സ്വീകരിച്ചു.ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. ലത, കൃഷി ഓഫീസര്‍ മുരളീധരന്‍, കൃഷി അസിസ്റ്റന്റ് രവീന്ദ്രന്‍, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് വണ്‍ മൃദുല വി നായര്‍, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2 പി കെ ഷണ്‍മുഖന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ ജിമ്മി ജോണ്‍സന്‍, എം വി സന്തോഷ് കുമാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കെ വി സുര്‍ജിത്ത്, കെ വി വിജയന്‍, ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കെ സ്മിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.