കാട്ടുപന്നികൾ ഉൾപ്പെടെ ആൾ നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തിൽ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചുകൊണ്ടാണ് സംസ്ഥാനം ഈ ആവശ്യം മുന്നോട്ടു വെച്ചത്. ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ ഈ അധികാരം വിനിയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നു.

ഓമന ജീവികളായി വളർത്തുന്നതും വിൽപ്പന നടത്തുന്നതുമായ വിവിധ ഇനങ്ങളെ ഒരു പ്രത്യേക പട്ടികയായി വന്യജീവി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥയും സംസ്ഥാനം എതിർത്തിട്ടുണ്ട്. നിർദ്ദിഷ്ട വ്യവസ്ഥ പ്രകാരം ഓമന ജീവികളായി സാധാരണക്കാരും ചെറുകിട വ്യവസായികളും വളർത്തുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന 1342 ഇനങ്ങളെ പ്രത്യേക പട്ടികയായി നിയമത്തിൽ ഉൾപ്പെടുത്തുന്നതിനും അവയുടെ എണ്ണം, കുട്ടികളുണ്ടാകുന്നവയുടെ എണ്ണം, മരണം, കൈമാറ്റം തുടങ്ങിയ വിവരങ്ങളുടെ റിപ്പോർട്ട്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങൽ, പ്രജനന കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പട്ടിക തന്നെ ബില്ലിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള ആനകളുടെ ഉടമയ്ക്ക് അവയെ കൈമാറ്റം ചെയ്യുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും അനുവദിക്കുന്ന വ്യവസ്ഥ ബില്ലിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളും മറ്റ് ബുദ്ധിമുട്ടുകളും കാരണം ആനകളെ പരിപാലിക്കാൻ പറ്റാത്ത ഉടമകൾക്ക് അവയെ മറ്റാരെയെങ്കിലും താൽക്കാലികമായി ഏൽപ്പിക്കേണ്ടി വരുന്നുണ്ട്. ഇത് നാട്ടാനകളുടെ സംരക്ഷണത്തിന് യോജിച്ചതല്ല.

ആൾ നാശത്തിനും കൃഷി നാശത്തിനും ഒരു ദേശീയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വന്യജീവികളുടെ വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും ആവശ്യമായ പഠനങ്ങൾ നടത്താനും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, സംരക്ഷിത പ്രജനന കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയെ ‘മൃഗശാല’ എന്ന നിർവ്വചനത്തിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.