ഉപകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട പരിശീലനം അട്ടപ്പാടിയിൽ
ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരവരുടെ മേഖലയിൽ കണ്ടുവരുന്ന തനതായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കൂട്ടായ്മയിലൂടെ പരിഹരിക്കാനുള്ള നൈപുണ്യ വികസനമാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ആദിവാസി മേഖലയിലെ ഒരു ഉപകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരേയും ഉൾക്കൊള്ളിച്ചാണ് പരിശീലനം. ജെപിഎച്ച്‌ഐ, ജെപിഎച്ച്എൻ, എംഎൽഎസ്പി, ആശാവർക്കർമാർ, ട്രൈബൽ പ്രമോട്ടൻമാർ, അങ്കണവാടി വർക്കർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയ എല്ലാവരേയും പരിശീലനത്തിൽ ഉൾപ്പെടുത്തും.
പദ്ധതിയിലൂടെ ആദ്യഘട്ടമായി പാലക്കാട് അട്ടപ്പാടി മേഖലയിലെ പരിശീലന പരിപാടി ആരംഭിച്ചു. അട്ടപ്പാടി ബ്ലോക്കിലെ 28 ഉപകേന്ദ്രങ്ങളുടെ ശാക്തീകരണത്തിന് ഉതകുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 28 സബ് സെന്ററുകളിലായി 450 ഓളം ജീവനക്കാരേയും ജനപ്രതിനിധികളേയും പരിശീലിപ്പിക്കും. ആദ്യഘട്ടത്തിൽ 220 പേർക്കാണ് പരിശീലനം നൽകുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള വിദഗ്ധ പരിശീലകരാണ് പരിശീലനം നൽകുന്നത്.
സംസ്ഥാനത്ത് ആദിവാസി മേഖലയിൽ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി, ചട്ടമൂന്നാർ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 8 വീതം സ്ഥിരം തസ്തികകൾ അനുവദിക്കുകയും ഒഴിവുകൾ പി.എസ്.സി.യ്ക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.
അട്ടപ്പാടിയിൽ മന്ത്രി നേരിട്ട് സന്ദർശനം നടത്തി അട്ടപ്പാടിയ്ക്കായി സ്‌പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ തയ്യാറാക്കി. ദീർഘകാലാടിസ്ഥാനത്തിൽ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാതൃശിശു മരണങ്ങൾ നിയന്ത്രിക്കുന്നതിനു വേണ്ടിയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടിയും സമൂഹത്തിന്റെ ഇടപെടൽ കൂടുതലായി കൊണ്ടുവരുന്നതിന് വേണ്ടി അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, ആശാപ്രവർത്തകർ, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ എന്നിവരെ ഉൾക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് ‘പെൻട്രിക കൂട്ട’ എന്ന  പേരിൽ ഓരോ അങ്കണവാടികളുടേയും കീഴിൽ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കി. അട്ടപ്പാടി മേഖലയിലെ 28 സബ് സെന്ററുകളും ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കി മാറ്റാൻ നടപടിയെടുക്കും കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിന് വേണ്ടി വിവിധ പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.