എല്ലാ മനുഷ്യരേയും ഏകോദര സഹോദരങ്ങളെ പോലെ കാണുന്ന ഇന്ത്യൻ ദേശീയതയുടെ  സാംസ്കാരിക- രാഷ്ട്രീയ വീക്ഷണo ഉയർത്തി പിടിച്ച കവിയായിരുന്നു മഹാകവി കുട്ടമത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചെറുവത്തൂർ കുട്ടമത്ത് നഗറിൽ പൂമാല ഓഡിറ്റോറിയത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മഹാകവി കുട്ടമത്തിന്റെ സമ്പൂർണ കൃതികൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോഷ്യലിസ്റ്റ് സങ്കല്പം ഉൾക്കൊണ്ടിരുന്നതിനാൽ എല്ലാതരം വർണാശ്രമധർമങ്ങളേയും വിഭാഗീയ കാഴ്ചപാടുകളേയും എതിർക്കാൻ കുട്ടമത്തിന് കഴിഞ്ഞു.  ദാരിദ്ര്യം ചിത്രീകരിച്ച മഹാകവിയുടെ ബാലഗോപാലൻ നാടകം വടക്കേ മലബാറിൽ ജനപ്രീതി നേടാനുള്ള പ്രധാന കാരണവും അതാണ്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തന്ന നാടകത്തെ പോലെ ബാലഗോപാലനും പുരോഗമന ചിന്താഗതികൾ വളർത്താൻ അരങ്ങുകളിൽ വലിയ സംഭാവനകൾ നൽകി. കെ. കേളപ്പനുമായുള്ള സൗഹൃദം മഹാകവി കുട്ടമത്തിനെ ദേശീയ പ്രസ്ഥാനവുമായി അടുപ്പിച്ചു.എല്ലാ കോൺഗ്രസ് സമ്മേളനങ്ങളിലും കുട്ടമത്ത് അംഗമായിരുന്നു. നാടിന്റെ സാംസ്കാരിക വളർച്ചയ്ക്ക് കുട്ടമത്ത് കുടുംബം വലിയ പങ്കുവഹിച്ചു. ജാതി ബോധത്തെ നിശിതമായി വിമർശിച്ചിരുന്ന മഹാകവി കുട്ടമത്തിന്റെ രചനകൾ ദേശീയ പ്രസ്ഥാനത്തിനും നവോത്ഥാന പ്രസ്ഥാനത്തിനും തിളങ്ങുന്ന സംഭാവനകൾ നൽകി. കുട്ടമത്ത് ദേശീയ പ്രസ്ഥാനത്തിന്റെ കവിയാണ്. മതത്തെ രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി ഉപയോഗിക്കുകയും കപട ദേശീയത ഉയർത്തുകയും ചെയ്യുന്ന സങ്കുചിത ദേശീയ വാദികളുടെ താത്പര്യങ്ങൾ തിരിച്ചറിയാൻ മഹാകവി കുട്ടമത്തിന്റെ കൃതികൾ വീണ്ടും വായിക്കുന്നത് ഉചിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.