ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫിസർ, പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളേയും ഏൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ടി വരികയാണെങ്കിൽ മതിയായ സൗകര്യം ഉറപ്പാക്കണം. ഭക്ഷണം, കുടിവെള്ളം, ശുചിമുറികൾ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്.

മഴ ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കണം. മെയ് 19 ന് ശേഷം മെയ് 25 വരെ താരതമ്യേനെ കുറവ് മഴയാണ് നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അത് പ്രയോജനപ്പെടുത്തി മുന്നൊരുക്ക പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യക്ഷമമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തും.എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്ക യോഗം ചേരണം. യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. കാലവർഷത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങളുടെ ലഘൂകരണത്തിനായുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം.

മുഴുവൻ ഓടകളും  വൃത്തിയാക്കിയെന്ന് ഉറപ്പാക്കണം. ഓടകൾ വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും ഓടകളോട് ചേർന്നുതന്നെ നിക്ഷേപിക്കരുത്. അവ നിക്ഷേപിക്കാനുള്ള സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശികമായി മുൻകൂട്ടി തയ്യാറാക്കണം.പുഴകളിലെ മണലും എക്കലും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിക്കാത്ത ഇടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ അവ പൂർത്തീകരിക്കേണ്ടതാണ്. എല്ലാ പുഴകളിലെയും ഒഴുക്ക് സുഗമമാക്കുന്നതിനുവേണ്ട നടപടികൾ ജലസേചന വകുപ്പ് പൂർത്തിയാക്കിയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ, സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ എന്നിവ പഞ്ചായത്ത് വാർഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഉറപ്പ് വരുത്തണം.
അപകട സാധ്യതയുള്ള മരച്ചില്ലകൾ വെട്ടി മരങ്ങൾ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ. എസ്. ഇ. ബി ഉടനെ പൂർത്തീകരിക്കണം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കൺട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കൺട്രോൾ റൂമുകളുമായി ചേർന്നു കൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.

പോലീസ്, അഗ്നിശമന രക്ഷാസേന എന്നീ രക്ഷാസേനകൾ അവരുടെ പക്കലുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് മുൻകൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം. മറ്റ് വകുപ്പുകളിൽ നിന്നും സംഘടനകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ലഭ്യമായ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും കൺട്രോൾ റൂമുകളിൽ ഇവ ലഭ്യമാക്കുകയും ചെയ്യണം.

സിവിൽ ഡിഫൻസ്, സന്നദ്ധ സേന, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ച് ആവശ്യാനുസരണം അവ ഉപയോഗിക്കേണ്ടതാണ്. പ്രത്യേക അടയാളങ്ങളോടെ സന്നദ്ധ പ്രവർത്തനത്തിന് വരാൻ അനുവദിക്കരുത്.
വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വള്ളം, തോണി തുടങ്ങിയവ ആവശ്യാനുസരണം ഒരുക്കിവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ, സേനാ പ്രതിനിധികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.