ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയ ഓഫീസുകളില്‍ നിന്നും പട്ടയം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാര്‍ പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നടപടികളുടെ മറവില്‍ പണം തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജ്. പൊതുജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിച്ച് വന്‍ തുകകള്‍ തട്ടിയെടുക്കുന്നതായും പരാതികളുണ്ട്. പട്ടയ അപേക്ഷ നല്‍കിയിട്ടുളള പൊതുജനങ്ങള്‍ അതാത് പട്ടയ ഓഫീസിലെ തഹസില്‍ദാരുമായി ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികള്‍ നേരിട്ട് അന്വേഷിക്കണം. പട്ടയ ഓഫീസുകളില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നവര്‍ മാത്രം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള തുക ട്രഷറിയില്‍ അടച്ച് രസീത് ഹാജരാക്കിയാല്‍ മതി. ഇതുമായി ബന്ധപ്പെട്ട് മറ്റ് യാതൊരുവിധ പണമിടപാടുകളും നിലവിലില്ല. സര്‍ക്കാര്‍ ഇടപാടുകളുടെ മറപിടിച്ച് ഇടനിലക്കാര്‍ നടത്തുന്ന പണം തട്ടിപ്പിനെതിരെ പൊതജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് റവന്യൂ അധികാരികളെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.