ആലപ്പുഴ: സംസ്ഥാനത്ത് സംരംഭകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്ന വിപണന സംവിധാനം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓണ്‍ലൈനിലും ഓഫ് ലൈനിലും കയറ്റുമതി നടത്തുന്ന വിപണന സംവിധാനത്തിലൂടെ ലോക കമ്പോളവുമായി ബന്ധപ്പെടാന്‍ കഴിയും വിധമുള്ള മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായ മേഖലയില്‍ വിപുല വികസനം ലക്ഷ്യമിടുന്ന ഒരു വർഷം- ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ബോധവത്ക്കരണ ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം പുലിയൂർ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ നിർവഹിക്കുയായിരുന്നു മന്ത്രി.

രാജ്യത്തിനു തന്നെ മാതൃകയാകുന്ന രീതിയിലാണ് ഒരു വർഷം- ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ നിര്‍ണായകമാകും.

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് തൊഴിൽ രഹിതരുടെ എണ്ണം പകുതിയായി കുറയും. ഒരു വീട്ടിൽ ഒരാൾക്ക് എങ്കിലും ജോലി ലഭിക്കും വിധം സ്ഥിതി മാറും- മന്ത്രി പറഞ്ഞു.ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജെബിൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സി.ഒ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. പുലിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് എം.ജി ശ്രീകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം ഹേമലത മോഹൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് സുജ രാജീവ്‌, വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റുമാരായ ആശ വി. നായർ, പ്രസന്ന രമേശൻ, സുനിമോൾ, പി.വി സാജൻ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ മിനി ഫിലിപ്പ്, സരിത ഗോപൻ, പഞ്ചായത്ത് അംഗം ലേഖ അജിത്, ജില്ലാ വ്യവസായ കേന്ദ്രം (ഇ.ഐ.) മാനേജർ കെ. അഭിലാഷ്, ജി. കൃഷ്ണപിള്ള, ഉപജില്ലാ വ്യവസായ ഓഫീസർ കെ. എൽ. അജയകുമാർ എന്നിവർ പങ്കെടുത്തു.