തിരുവനന്തപുരം: കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യ ഭംഗിയുടെ ചെറുപതിപ്പ് തിരുവനന്തപുരത്ത് കനകക്കുന്നില്‍ സന്ദര്‍കര്‍ക്കായി തയാറാക്കിയാണ് വനം-വന്യജീവി വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ പങ്കാളിത്തമുറപ്പാക്കിയത്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ വിധത്തില്‍ കണ്ടാസ്വദിക്കാവുന്ന വിധത്തിലാണ് വനം-വന്യജീവി വകുപ്പ് ഒരുക്കിയിരിക്കുന്ന അരണ്യവിസ്മയം. ഒരു വനസഞ്ചാരം നടത്തുന്ന അനുഭവം സന്ദര്‍ശകര്‍ക്കു പ്രദാനം ചെയ്യുന്ന തരത്തിലാണ് വനംവകുപ്പ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങള്‍, ജലദൗര്‍ലഭ്യം, വായുമലിനീകരണം, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങി സംസ്ഥാനം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ചെന്നെത്തുക മരങ്ങളിലും വനങ്ങളിലുമാണ്.

ആവാസവ്യവസ്ഥകള്‍ തിരിച്ചു പിടിക്കേണ്ടതും നിലനിര്‍ത്തേണ്ടതും പരിപോഷിപ്പിക്കേണ്ടതുമായ ഉത്തരവാദിത്തം പൊതുജനപങ്കാളിത്തത്തോടെ വനംവകുപ്പ് എങ്ങനെ നടപ്പിലാക്കുന്നുവെന്നും അത്തരം സാധ്യതകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

വിദ്യാവനം, നഗരവനം തുടങ്ങി വനത്തിന് പുറത്ത്് ഏറ്റവും കുറഞ്ഞ സ്ഥലത്ത് സൃഷ്ടിക്കാവുന്ന സ്വാഭാവിക വനമാതൃകകകള്‍, കാവ്, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, അതിനായി വകുപ്പ് നല്‍കുന്ന ധനസഹായം സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. പാമ്പുപിടുത്തവും പാമ്പുകളുമായി ബന്ധപ്പെട്ടതുമായ എല്ലാ സംശയങ്ങള്‍ക്കും വനംവകുപ്പ് സ്റ്റാളില്‍ മറുപടി ലഭിക്കും. സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന രീതി വിശദമായി അറിയാനും അവസരമുണ്ട്. വനം വകുപ്പിന്റെ ഔദ്യോഗിക അംഗീകാരം നേടിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഇതു സംബന്ധമായ വിവരങ്ങള്‍ പറഞ്ഞു തരും.

കാട് കണ്ട് കനകക്കുന്നിറങ്ങുമ്പോള്‍ വെറും കൈയ്യോടെ മടങ്ങണ്ട. ശുദ്ധമായ കാട്ടു തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങളും ഉല്‍പന്നങ്ങളുമായി വനശ്രീയുടെ വില്‍പന കൗണ്ടറും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഇനം വൃക്ഷത്തൈകള്‍ മിതമായി നിരക്കില്‍ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ തിരുവനന്തപുരം സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ കൗണ്ടറും സ്റ്റാളിന്റെ ഭാഗമായി തയാറാണ്.