ചെങ്ങമനാട് പഞ്ചായത്തിലെ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുന്നുകര അഹാന ഓഡിറ്റോറിയം, പുത്തന്‍വേലിക്കര കേരള ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടേ കാലോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ക്യാമ്പുകളില്‍ എത്തിയത്. ക്യാമ്പിലെ അംഗങ്ങളോട് സ്ഥിതിഗതികള്‍ ചോദിച്ചു മനസിലാക്കിയ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും എല്ലാവരെയും ആശ്വസിപ്പിച്ചാണ് പിരിഞ്ഞത്. ഹെലികോപ്ടര്‍ മാര്‍ഗം ഉച്ചയ്ക്ക് രണ്ടിനാണ് പിണറായി വിജയന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. റവന്യുമന്തി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല , അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജി.സി.ഡി.എ ചെയര്‍മാന്‍
സി.എന്‍ മോഹനന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ആലുവ എസ്.പി. രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
ആദ്യം ചെങ്ങമനാട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. പഞ്ചായത്തിലെ കണ്ടംതുരുത്ത് പ്രദേശത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച 79 കുടുംബങ്ങളാണ് ഇവിടെയുള്ളത്.  അന്‍പത്തിമൂന്ന് കുട്ടികളടക്കം 325 പേരാണ് ക്യാമ്പിലുള്ളത്. മുഖ്യമന്ത്രിയെ കൈയടിയോടെയാണ് ക്യാമ്പിലുള്ളവര്‍ വരവേറ്റത്. തിരക്കിനിടയിലും സത്രീകളോടും കുട്ടികളോടും വിവരങ്ങള്‍ തിരക്കിയ അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു. മിനിറ്റുകള്‍ ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് അഹാന ഓഡിറ്റോറിയത്തിലേക്കു പോയി.
കുന്നുകര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായ അഹാന ഓഡിറ്റോറിയത്തില്‍ 476 പേരാണ് ഉള്ളത്. ഇവിടെയും വന്‍ ജനക്കൂട്ടമാണ് മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയത്. കെ.വി.തോമസ് എം.പി വി.കെ.ഇബ്രാഹിം കുഞ്ഞ് എം എല്‍ എ, അന്‍വര്‍ സാദത്ത് എം എല്‍ എ, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.  ക്യാമ്പിലെ അംഗങ്ങളോട് മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ്പുത്തന്‍വേലിക്കര പഞ്ചായത്തിലെ തേലതുരുത്തിലെ ദുരിതാശ്വാസ ക്യാമ്പായ കേരള ഓഡിറ്റോറിയത്തിലെത്തിയത്. കേരള ഓഡിറ്റോറിയത്തില്‍ 792 പേരാണുള്ളത്.  തേലതുരുത്ത്, ചാലാക്ക ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായവരാണ് ഇവിടെയുള്ളത്.  കെ.വി.തോമസ് എം.പി പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി.ലാജു, വി ഡി സതീശന്‍ എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു