ദേശീയപാത വികസനം 2025ഓടെ പൂർത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 45 മീറ്ററാക്കി നവീകരിക്കുന്ന പ്രവർത്തനം 2025ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു.

ചേര്‍ത്തല കാളികുളം- ചെങ്ങണ്ട റോഡിൽ പൂത്തോട്ട തോടിന് കുറുകെ പുനര്‍നിര്‍മിച്ച പഴംകുളം പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്‍റെ പ്ലാൻ ഫണ്ടിൽ നിന്നും 4.15 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിർമിച്ചത്. ഇതിനു പുറമെ സെന്‍റ് മേരിസ് പാലത്തിന്‍റെയും ആലപ്പുഴ-അർത്തുങ്കൽ- ചെല്ലാനം എസ്.എച്ച്. റോഡിന്‍റെയും നിർമ്മാണോദ്ഘാടനവും ചേർത്തല മണ്ഡലത്തിൽ നിര്‍വഹിച്ചിട്ടുണ്ട്. ടൂറിസം സാധ്യതകൾ ഏറെയുള്ള മണ്ഡലമാണ് ചേർത്തല- മന്ത്രി പറഞ്ഞു.

ദേശീയപാത വികസനം നടപ്പിലാക്കാനായി ഭൂമി ഏറ്റെടുക്കലിന് കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുക മതിയാകില്ലെന്നും കൂടുതൽ ഫണ്ട് ആവശ്യമാണെന്നും വ്യക്തമായതോടെ ഇതിനു വേണ്ട 25ശതമാനം തുക സംസ്ഥാന സർക്കാർ തന്നെ വഹിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ദേശീയപാതാ വികസനം, തീരദേശപാത, മലയോര പാത തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട പദ്ധതികൾ പുരോഗമിക്കുകയാണ്. തീരദേശപാതയുടെ ചേർത്തല മണ്ഡലത്തിലൂടെ കടന്നുപോകുന്ന റീച്ചിന്‍റെ 167.28 കോടി പദ്ധതി രേഖ തയ്യാറായതായും മന്ത്രി അറിയിച്ചു.

കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് (പാലം വിഭാഗം) ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനീയര്‍ ദീപ്തി ഭാനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഴയ പാലം പൂർണ്ണമായും പൊളിച്ചു നീക്കിയാണ് 18.90 മീറ്ററിൽ പുതിയ പാലം നിർമിച്ചത്. 7.50 മീറ്റർ വീതിയിലുള്ള വാഹനപ്പാതയും ഇരുവശങ്ങളിലെ നടപ്പാതകളും ഉൾപ്പെടെ 11 മീറ്ററാണ് ആകെ വീതി. ഇരുകരകളിലും 100 മീറ്റർ റോഡ് വികസിപ്പിക്കുകയും കോൺക്രീറ്റ് സംരക്ഷണ ഭീത്തി നിര്‍മിക്കുകയും ചെയ്തു.