നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതിയാണ് ‘രക്ഷാ ദൂത്’. ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഉടനടി സഹായം ലഭ്യമാക്കുന്ന വിധത്തിലാണ് രക്ഷാ ദൂത് രൂപപ്പെടുത്തിയിട്ടുള്ളത്. അതിക്രമം നേരിട്ട സ്ത്രീകൾക്കോ കുട്ടികൾക്കോ അവരുടെ ബന്ധുക്കൾക്കോ പദ്ധതിയിലൂടെ പരാതി അറിയിക്കാം.
തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്തി ‘തപാൽ’ എന്ന കോഡ് പറഞ്ഞാൽ പോസ്റ്റ്മാസ്റ്ററിന്റെ സഹായത്തോടെ മേൽവിലാസം പിൻകോഡ് സഹിതം പേപ്പറിൽ എഴുതി പരാതിക്കാർക്ക് ലെറ്റർ ബോക്സിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ അതിക്രമം അനുഭവിക്കുന്ന സ്ത്രീക്കോ കുട്ടികൾക്കോ ഒരു വെള്ളപേപ്പറിൽ പൂർണമായ മേൽവിലാസം എഴുതി ലെറ്റർ ബോക്സിൽ നിക്ഷേപിക്കുമ്പോൾ കവറിന് പുറത്ത് തപാൽ എന്ന് എഴുതിയാലും മതിയാകും.
ഇങ്ങനെ ലഭിക്കുന്ന പരാതികൾ പോസ്റ്റ് ഓഫീസിൽ നിന്നും നേരിട്ട് ഇ-മെയിൽ വഴി വനിതാശിശു വികസന വകുപ്പിന് അയച്ചുകൊടുക്കുകയും അതുവഴി അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസർമാരും കുട്ടികളുടെ പരാതികൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരും അന്വേഷിച്ച് നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഈ പദ്ധതി അനുസരിച്ച് പരാതിപ്പെടുമ്പോൾ പരാതിക്കാരുടെ മേൽവിലാസം മാത്രം രേഖപ്പെടുത്തുന്നതുകൊണ്ട് പരാതിയുടെ രഹസ്യസ്വഭാവം പുറത്തറിയില്ലെന്ന പ്രത്യേകതയുണ്ട്. പരാതികൾ എഴുതാൻ കഴിയാത്തവരെയും പീഡനങ്ങളിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളത്തിലെ എല്ലാ ജില്ലകളിലും ‘രക്ഷാ ദൂത്’ സേവനം വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കിയിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പിന്റെ 9400088166, 04994293060 ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.