കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടിസുമായി ബന്ധപ്പെട്ടു സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും സർക്കാരിന്റെ കാഴ്ചപ്പാടിനു വിരുദ്ധവുമാണ്. മയ്യിൽ എസ്.എച്ച്.ഒ. സർക്കാർ നയം മനസിലാക്കാതെ തെറ്റായ നോട്ടീസാണു നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽന്നു ഡി.ജി.പി. മാറ്റിയിട്ടുണ്ട്. രാജ്യത്തു വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ  വിശ്വാസികളും  മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.   ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അതുകൊണ്ടാണു വിവരം ശ്രദ്ധയിൽപ്പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.