നിയമത്തിന്റെ നൂലാമാലകൾക്കിടയിൽ കിടന്ന് പ്രവാസികൾ വലയുന്ന സ്ഥിതി അവസാനിപ്പിക്കാൻ ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി പറഞ്ഞു. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസലോകത്ത് മുപ്പതോ നാൽപ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നാട്ടിൽ നിക്ഷേപിക്കുമ്പോൾ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിർഭാഗ്യകരമായ സ്ഥിതിയാണുള്ളത്. ഇൻവെസ്റ്റ് ചെയ്താൽ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിയമങ്ങൾ വരുമ്പോൾ കൂടുതൽ ആളുകൾ നിക്ഷേപിക്കാൻ തയ്യാറാകും.

ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തിൽ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിൽ ഒരു വിഭാഗം ബഹിഷ്‌കരിക്കുന്നതിൽ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു. ഈ സമ്മേളനത്തിന്റെ പേരിൽ ധൂർത്ത് നടക്കുന്നെന്ന രീതിയിൽ വസ്തുതകളില്ലാത്ത വിമർശനങ്ങൾ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവർത്തനങ്ങളിലും ഏവരുടെയും സഹകരണം യൂസഫലി അഭ്യർഥിച്ചു.