വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വ്യവസായശാലകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രവാസികൾ. ലോക കേരളസഭയുടെ ഭാവി, പ്രവാസം പുതിയ തൊഴിലിടങ്ങളും നൈപുണ്യ വികസനവും എന്ന സെഷനിലാണ്  പ്രതിനിധികൾ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ യഥാസമയം വിലയിരുത്തി മുന്നോട്ട് പോയാലേ  ഭാവിയിലെ തൊഴിലവസരങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുള്ളു. ഡിജിറ്റൽ, ഊർജ്ജമേഖലകളിലാണ് വരും വർഷങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുക. ലോകത്ത് തൊഴിൽ നഷ്ടപ്പെടുന്നതിനേക്കാളേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെ അവ കണ്ടെത്തി അതിനനുസരിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്.