കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 15 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.  തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആഗസ്റ്റ് 16 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മരണം: 39, ആറ് പേരെ കാണാതായി
ആഗസ്റ്റ് 9ന് ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ 39 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ആറ് പേരെ കാണാതായി. 12 പേര്‍ മുങ്ങി മരിച്ചപ്പോള്‍ 26 പേര്‍ മണ്ണിടിച്ചിലിലാണ് മരണമടഞ്ഞത്. വീട് തകര്‍ന്നാണ് ഒരാള്‍ മരിച്ചത്.
മലപ്പുറത്ത് ആറും ഇടുക്കിയില്‍ പതിമൂന്നും കോഴിക്കോട് ഒന്നും കണ്ണൂരിലും എറണാകുളത്തും പാലക്കാടും രണ്ടും വയനാട്ടില്‍ അഞ്ചും പത്തനംതിട്ടയില്‍ ഒന്നും ആലപ്പുഴയില്‍ മൂന്നും തിരുവനന്തപുരത്ത് നാലും പേര്‍ മരിച്ചു. മലപ്പുറം, ഇടുക്കി, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് ആളുകളെ കാണാതായത്. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 341 വീടുകള്‍ പൂര്‍ണമായും 4518 വീടുകള്‍ ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്ത് 1103 ക്യാമ്പുകളില്‍ 109961 പേര്‍ കഴിയുന്നു.