മരുന്ന് ലഭ്യത ഉറപ്പാക്കാൻ കാരുണ്യ ഫാർമസികളിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക ജീവനക്കാരെ കെ.എം.എസ്.സി.എൽ. നിയോഗിച്ചു. ആദ്യ ഘട്ടമായി 9 മെഡിക്കൽ കോളേജുകളിലെ കാരുണ്യ ഫാർമസികളിൽ പ്രത്യേക ജീവനക്കാരെ നിയോഗിച്ചു. ഡോക്ടർമാർക്ക് ജനറിക് മരുന്നുകൾ എഴുതാനാണ് നിർദേശമുള്ളത്. എന്നാൽ ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾ എഴുതുമ്പോൾ അത് പലപ്പോഴും കാരുണ്യ ഫാർമസികളിൽ ലഭ്യമാകില്ല. ഡോക്ടർമാർ പുതുതായി എഴുതുന്ന ബ്രാൻഡഡ് മരുന്നുകൾ തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുമാണ് ഇവരെ പ്രത്യേകമായി നിയോഗിച്ചത്.

പേവിഷബാധയ്ക്കെതിരായ 16,000 വയൽ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയൽ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയൽ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ അധികമായി വാങ്ങും. നായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്സിൻ എടുക്കുന്നതിനായി ആശുപത്രികളിൽ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലും ഇനിയും കൂടാൻ സാധ്യതയുള്ളതിലുമാണ് അധികമായി വാക്സിൻ ശേഖരിക്കുന്നത്.