സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സാമാജികർക്ക് മെഡിസെപ് പദ്ധതി പരിചയപ്പെടുത്തുന്നതിനായി നിയമസഭയിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്‌സയുടെ ഭാരിച്ച ചെലവിനു മുന്നിൽ നിസഹായരായി നിൽക്കേണ്ടി വരുന്ന ധാരാളം ആളുകളും കുടുംബങ്ങളുമുണ്ട്. പട്ടിണി കിടക്കാൻ പാടില്ലെന്ന് പറയുന്നതുപോലെ രോഗമുണ്ടെങ്കിൽ ചികിത്‌സിക്കാതിരിക്കുന്ന നിലയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാരിച്ച ചെലവ് താങ്ങാനാകാത്ത സ്ഥിതി വരുമ്പോൾ താങ്ങാവുന്നത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ്. അത്തരം ഒരു വിപുലീകരണമാണ്് ഈ പദ്ധതിക്ക് ഇനി ഉണ്ടാകേണ്ടത്. ആദ്യ ഘട്ടത്തിൽ ജീവനക്കാരും പെൻഷൻകാരുമാണ് ഇതിന്റെ ഭാഗമായി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മെഡിസെപ്പിനെക്കുറിച്ച് നല്ലതു പറയുന്നതിനൊപ്പം ഇതിനെ നല്ലതല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കാനിടയുണ്ട്. അത് ഗൗരവമായി കാണണം. ചില ആശുപത്രികളിൽ ചികിത്‌സ കഴിയുമ്പോൾ ഒരു തുക അടയ്ക്കണമെന്ന് പറയുന്ന സ്ഥിതിയുണ്ടായേക്കാം. ഇത് പദ്ധതിയെ തകർക്കുന്നതിനിടയാക്കും. ഇത്തരം നടപടികളെ ഗൗരവമായി കാണും. നല്ല ആശുപത്രി എന്ന് പേരു കേട്ടവരും ഇത്തരം ചില നിലപാട് സ്വീകരിച്ചെന്നു വരാം. ഇത്തരം ദൗർബല്യങ്ങൾ മെഡിസെപ്പിന്റെ ഭാഗമായി ഉണ്ടാകാൻ പാടില്ല. അരെങ്കിലും ഇങ്ങനെയുള്ള തെറ്റായ നടപടിക്ക് ഇരയായാൽ പരാതി നൽകാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ മാത്രമേ ഇടപെടാനാകൂ. ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണം.
പദ്ധതി ആരംഭിച്ച് 19 ദിവസത്തിൽ 5.31 കോടി രൂപയുടെ ആനുകൂല്യം നൽകിക്കഴിഞ്ഞു. ഈ മാസം 18 വരെ 1986 ക്‌ളെയിമുകൾ വന്നു. ഓരോ ദിവസവും ഏതാണ്ട് 29.5 ലക്ഷം രൂപയുടെ ആനുകൂല്യം ഇൻഷ്വർ ചെയ്തവർക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു മേഖലയിലേതു പോലെ ഈ രംഗത്തും സംസ്ഥാനം മാതൃകയായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധനമന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി കെ. രാജൻ ആശംസ അറിയിച്ചു. മന്ത്രിമാർ, എം. എൽ. എമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.